തിരുവനന്തപുരം: അയ്യപ്പന്റെ പേരില്‍ ഇനി അയ്യപ്പ സംഗമം സംഘടിപ്പിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. അയ്യപ്പന് പ്രചാരണത്തിന്റെ ആവശ്യമില്ലെന്നും അതിനാല്‍ ഇത്തരം പരിപാടികള്‍ ഇനി നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഗമം നടത്തിയ കമ്പനിക്ക് നല്‍കാനുള്ള തുക സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ നിന്ന് നല്‍കുമെന്നും ദേവസ്വം ബോര്‍ഡിന്റെ ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ ഉയര്‍ന്ന വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളോടെയാണ് ഇത്തവണ തീര്‍ഥാടന സീസണിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഭക്തര്‍ക്കുള്ള സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും ക്രമക്കേടുകള്‍ ഒഴിവാക്കാനുമുള്ള നിരവധി തീരുമാനങ്ങള്‍ ഇതിനോടകം കൈക്കൊണ്ടിട്ടുണ്ട്.
പടിപൂജ ബുക്ക് ചെയ്ത് വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഭക്തരുടെ ബുദ്ധിമുട്ട് കുറയ്‌ക്കുന്നതിനായി പുതിയ പരിഷ്‌കാരവും നടപ്പാക്കും. ഒരു ദിവസം പരമാവധി അഞ്ച് പേര്‍ക്ക് വരെ പടിപൂജ അനുവദിക്കുന്ന രീതിയിലേക്ക് മാറ്റം വരുത്താനാണ് തീരുമാനം. നിലവില്‍ 2048 വരെ പടിപൂജ ബുക്കിങ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഈ നടപടി.
സന്നിധാനത്തെ 690 മുറികളില്‍ 550 എണ്ണം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രമാകും ഭക്തര്‍ക്ക് അനുവദിക്കുക. മുറി ബുക്കിങ്ങിനുള്ള ഡെപ്പോസിറ്റ് തുക പൂര്‍ണമായും ഒഴിവാക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപകമാക്കുന്നതിലൂടെ മുന്‍കാലങ്ങളില്‍ ഉയര്‍ന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ക്കും വിരാമമാകുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.
തീര്‍ഥാടകരുടെ തിരക്ക് കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനായി ഇത്തവണ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവും ശബരിമലയില്‍ നടപ്പാക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം വിലയിരുത്താന്‍ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിക്കാനും തീരുമാനമായി. വാസ്തുവിദ്യാ ഗുരുകുലത്തിന്റെ മേല്‍നോട്ടത്തില്‍ സന്നിധാനത്ത് ശബരീതീര്‍ഥ കുളം നിര്‍മ്മിക്കുന്ന പദ്ധതിയും ബോര്‍ഡ് പ്രഖ്യാപിച്ചു.
കഴിഞ്ഞ തീര്‍ഥാടന കാലയളവില്‍ മരണപ്പെട്ട 51 അയ്യപ്പഭക്തരുടെ കുടുംബങ്ങള്‍ക്ക് തീര്‍ഥാടകരില്‍ നിന്ന് സമാഹരിച്ച ഫണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു.















