ഹൈദരാബാദ്: ഫിഫ ലോകകപ്പ് 2026 ഫൈനൽ വാരാന്ത്യത്തിലെ ആവേശം കണക്കിലെടുത്ത് തെലങ്കാന സർക്കാർ ബാറുകൾ, ക്ലബ്ബുകൾ, മൈക്രോബ്രൂവറികൾ എന്നിവയുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു. ലോകകപ്പ് മൂന്നാം സ്ഥാന പോരാട്ടവും ഫൈനൽ മത്സരവും തടസമില്ലാതെ ആസ്വദിക്കാൻ ആരാധകർക്ക് കൂടുതൽ സമയം ലഭിക്കുന്ന തരത്തിലാണ് തീരുമാനം.
സർക്കാർ ഉത്തരവുപ്രകാരം ജൂലൈ 18-19 തീയതികളിൽ പ്രവർത്തനസമയം പുലർച്ചെ 4.30 വരെയും, ജൂലൈ 19-20 തീയതികളിൽ പുലർച്ചെ 3 മണിവരെയും നീട്ടിയിട്ടുണ്ട്. ഗ്രേറ്റർ ഹൈദരാബാദ് ഉൾപ്പെടെയുള്ള കോർ അർബൻ മേഖലയിലെ ബാറുകൾ, ക്ലബ്ബുകൾ, ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ, മൈക്രോബ്രൂവറികൾ എന്നിവയ്‌ക്കാണ് ഈ ഇളവ് ബാധകമാകുക.
തീരുമാനം നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് വകുപ്പ് ബന്ധപ്പെട്ട ജില്ലാ, പോലീസ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, തെലങ്കാന ബാർ ആൻഡ് റെസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷൻ ഒരു ആശങ്കയും മുന്നോട്ടുവച്ചു. സർക്കാർ ഉത്തരവ് മാത്രം മതിയാകില്ലെന്നും, പ്രാദേശിക പോലീസ് സ്റ്റേഷനുകൾക്കും വ്യക്തമായ നിർദേശം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു. മുൻപ് സമാന ഉത്തരവ് ഉണ്ടായിരുന്നെങ്കിലും പല സ്ഥലങ്ങളിലും പോലീസ് നടപ്പാക്കാത്തത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നുവെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.















