കോഴിക്കോട്: പെരുമണ്ണ മുണ്ടുപാലത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ പുല്ലൂക്ക് ചാലിൽ ഷെരീഖാണ് മരിച്ചത്.
രാത്രിയോടെ ഷെരീഖിന്റെ സുഹൃത്തായ ഇരിങ്ങല്ലൂർ സ്വദേശി മുഹമ്മദ് അഷ്റഫ് പന്തീരാങ്കാവ് പൊലീസിൽ വിളിച്ചറിയിക്കുകയായിരുന്നു. ഷെരീഖിനെ താൻ തലക്കടിച്ച് കൊന്നതായും മൃതദേഹം മുണ്ടുപാലത്തെ വീട്ടിലുണ്ടെന്നും ഇയാൾ പൊലീസിനെ അറിയിച്ചു.
തുടർന്ന് പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ, പ്രാഥമിക പരിശോധനയിൽ കൊലപാതകത്തിന്റെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഷെരീഖിന്റെ മരണത്തിന് ലഹരി ഉപയോഗം കാരണമായിരിക്കാമെന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്. മരണകാരണം വ്യക്തമാക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
വിവരം നൽകിയ മുഹമ്മദ് അഷ്റഫിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.















