ശ്രീനഗര്‍: ജമ്മു-കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരണം രണ്ടായി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ശ്രീനഗറിലെ എസ്.കെ.ഐ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടാമത്തെ തൊഴിലാളിയും ശനിയാഴ്ച മരിച്ചു. ഇതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി ഉയര്‍ന്നു. വെള്ളിയാഴ്ച വൈകിട്ടാണ് കുല്‍ഗാമിലെ കെല്ലം മേഖലയിലെ ഇഷ്ടിക നിര്‍മാണ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന ഛത്തീസ്ഗഡ് സ്വദേശികളായ രണ്ട് തൊഴിലാളികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കിയത്. സംഭവസ്ഥലത്തുവെച്ചുതന്നെ ദീപക് രത്രെ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയാണ് പിന്നീട് ചികിത്സയ്‌ക്കിടെ മരിച്ചത്.
സംഭവത്തിന് പിന്നാലെ സുരക്ഷാസേന പ്രദേശം പൂര്‍ണമായും വളഞ്ഞ് വ്യാപക തെരച്ചില്‍ ആരംഭിച്ചു. ആക്രമണത്തിന് പിന്നിലുള്ള ഭീകരരെ കണ്ടെത്താനുള്ള ദൗത്യം പുരോഗമിക്കുകയാണെന്ന് ജമ്മു-കശ്മീര്‍ പൊലീസ് അറിയിച്ചു. സംഭവത്തെ ശക്തമായി അപലപിച്ച ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ഡി.ജി.പി നളിന്‍ പ്രഭാതുമായും മറ്റ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായും സംസാരിച്ചതായി അറിയിച്ചു. ആക്രമണത്തിന് ഉത്തരവാദികളായ ഭീകരരെ കണ്ടെത്തി വധിക്കാന്‍ സുരക്ഷാസേനയ്‌ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബയുടെ മുഖ്യശാഖയായി കണക്കാക്കപ്പെടുന്ന ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ജമ്മു-കശ്മീരിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഇനിയും ആക്രമണങ്ങള്‍ നടത്തുമെന്ന് ഭീഷണിസന്ദേശവും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായാണ് വിവരം.
പത്ത് ദിവസത്തിനിടെ കശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ഭീകരാക്രമണമാണിത്. ജൂലൈ 22-ന് അനന്ത്നാഗിലെ തിരക്കേറിയ ലാല്‍ചൗക്ക് മേഖലയില്‍ ജമ്മു-കശ്മീര്‍ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അഷിഖ് ഹുസൈന്‍ ഖുറേഷിയെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. അമര്‍നാഥ് യാത്രാ പാതയിലുണ്ടായ ആ ആക്രമണത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.















