കൊച്ചി: അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസിലെ മുഖ്യപ്രതിയായ കീർത്തനയെ ഇന്ന് കോടതിയിൽ ഹാജരാക്കും. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ലഭ്യമാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജി പരിഗണിച്ചാണ് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചത്.
പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിഭാഗത്തിന്റെ വാദവും കേട്ട ശേഷമായിരിക്കും പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകണമോയെന്ന കാര്യത്തിൽ കോടതി തീരുമാനം എടുക്കുക. കേസിന്റെ അന്വേഷണത്തിൽ നിർണായകമായ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം.
അതേസമയം, കീർത്തനയ്‌ക്ക് പിന്നാലെ അറസ്റ്റിലായ മറ്റ് പ്രതികളായ കാവ്യ, നീഷ്മ, ജിതിൻ കുര്യാക്കോസ് എന്നിവരും കോടതിയെ സമീപിച്ച് ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ ഹർജികളിലും ഉടൻ കോടതി പരിഗണന നടത്തും.
കേസിലെ മറ്റ് പ്രതികളുമായുള്ള ബന്ധം, ലഹരിമരുന്ന് ശൃംഖലയിലെ കൂടുതൽ കണ്ണികൾ എന്നിവ കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് പൊലീസ് തുടരുന്നത്.















