തിരുവനന്തപുരം: കർക്കട ബലിതർപ്പണവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ജിഎസ്ടി കൊള്ള. ജിഎസ്ടി നമ്പർ ഉൾപ്പെടുത്താതെയാണ് പൂജാരിമാരിൽ നിന്നും പണം പിരിക്കുന്നത്. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിന് കീഴിലെ പാപനാശത്ത് ബലിതർപ്പണത്തിനായി ബലിത്തറ അനുവദിച്ചതിന്റെ പേരിൽ നൽകിയ ജിഎസ്ടി ബില്ലിലാണ് ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന സംശയം ഉയരുന്നത്.
ബലിത്തറയ്‌ക്ക് നൽകിയ ബില്ലിൽ 18 ശതമാനം ജിഎസ്ടി എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെൻട്രൽ ജിഎസ്ടിയും സ്റ്റേറ്റ് ജിഎസ്ടിയും എത്ര വീതമാണ് ഈടാക്കുന്നതെന്ന് ഇതിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടില്ല. ജിഎസ്ടി നമ്പർ ഉൾപ്പെടെയുള്ള നിർബന്ധിത വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നതിലും ചോദ്യമുയരുന്നു.
അതേസമയം, ജിഎസ്ടിയോടു കൂടിയാണ് പണം സ്വീകരിക്കുന്നതെന്നാണ് വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ വിശദീകരണം. ബലിത്തറ അനുവദിക്കുന്നതിനുള്ള തുകയിലാണ് ജിഎസ്ടി ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് ദേവസ്വം അധികൃതരുടെ നിലപാട്.
ബലിത്തറ അനുവദിക്കുന്നതിന് പൂജാരിമാരിൽ നിന്ന് 18 ശതമാനം ജിഎസ്ടി ഈടാക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിനറെ നീക്കം വിവാദമാകുന്നതിനിടെയാണ് ബില്ലിലെ അവ്യക്തകൾ കൂടി പുറത്തു വരുന്നത്. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം സെക്രട്ടറിയുടെ ഉത്തരവിന്റെ പകർപ്പ് ജനം ടിവിക്ക് ലഭിച്ചിരുന്നു.
ബലിതർപ്പണത്തിന് പുറമെ പുള്ളുവൻ പാട്ടിനും ജിഎസ്ടി ഈടാക്കാനുള്ള നിർദേശം ദേവസ്വം ബോർഡ് നൽകിയിരുന്നു. ക്ഷേത്രാചാര ചടങ്ങുകൾക്ക് സർവീസ് ടാക്സ് ബാധകമല്ലെന്ന വാദം നിലനിൽക്കെയാണ് ദേവസ്വം ബോർഡിന്റെ നടപടി. ബലിതർപ്പണം പോലുള്ള ക്ഷേത്രാചാരങ്ങളുടെ പേരിൽ നികുതി ഈടാക്കുന്നതിന്റെ നിയമസാധുത സംബന്ധിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്















