ഇസ്ലാമാബാദ്: പാകിസ്താന്റെ ഭീകരബന്ധം വീണ്ടും ചർച്ചയാക്കി മുൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദിനറെ വീഡിയോ. ലഷ്‌കർ-ഇ-തൊയ്ബ ഭീകരർക്കൊപ്പം വേദി പങ്കിടുകയും ഇന്ത്യക്കെതിരെ രൂക്ഷമായ ഭീഷണി മുഴക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്നു അവാമി മുസ്ലിം ലീഗ് സ്ഥാപകനായ ഷെയ്ഖ് റഷീദ് അഹമ്മദ്. ലഷ്‌കർ കമാൻഡർമാരായ ഖാലിദ് മസൂദ് സന്ധു, ഖാരി മുഹമ്മദ് യാക്കൂബ് ഷെയ്ഖ് എന്നിവർക്കൊപ്പം വേദി പങ്കിടുന്ന വീഡിയോയാണ് പുറത്തുവന്നത്. എന്നാൽ വീഡിയോയുടെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
താൻ ലഷ്കർ സ്ഥാപകൻ ഹാഫിസ് സഈദിന്റെ അനുയായിയാണെന്ന് ഷെയ്ഖ് റഷീദ് പറയുന്നത് വീഡിയോയിൽ കേൾക്കാം. “ഞാൻ ഹാഫിസ് സഈദിന്റെ അടിമയാണ്” എന്നും മുൻ മന്ത്രി പറയുന്നുണ്ട്. പാകിസ്താന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യ അവസരം മുതലെടുക്കുമെന്നും ഇന്ത്യ പാകിസ്താനെതിരെ നീങ്ങിയാൽ തകർക്കുമെന്ന് ഭീഷണി മുഴക്കുന്നതായും വീഡിയോയിൽ കേൾക്കാം.
“ഇന്ത്യ പാകിസ്താനിലേക്ക് നോക്കിയാൽ പോലും ഞങ്ങൾ ഇന്ത്യയെ തകർക്കും. ഇന്ത്യയിൽ പക്ഷികൾ പോലും ചിലയ്‌ക്കില്ല, ക്ഷേത്രങ്ങളിലെ മണികൾ പോലും മുഴങ്ങില്ല” എന്നിങ്ങനെ പോകുന്നു വീഡിയോയിലെ ഉള്ളടക്കം.
പാകിസ്താനിൽ ഭീകരസംഘടനകളുമായി ബന്ധമുള്ളവരും രാഷ്‌ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ഒരേ വേദിയിൽ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ജൂണിൽ ലഷ്‌കർ-ഇ-തൊയ്ബ സ്ഥാപകൻ ഹാഫിസ് സഈദിന്റെ മകൻ തൽഹ സഈദ് മുൻ പാക് ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരൻ ഷാഹിദ് അക്തറിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മറ്റ് ഭീകരബന്ധമുള്ളവരും ചടങ്ങിൽ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്ക് പാകിസ്താൻ സുരക്ഷിത താവളമായി തുടരുന്നുവെന്ന ആരോപണം നേരത്തെ തന്നെ അന്താരാഷ്‌ട്ര തലത്തിൽ ഉയർന്നിട്ടുണ്ട്. പുതിയ വീഡിയോ പുറത്തുവന്നതോടെ പാകിസ്താന്റെ ഭീകരബന്ധം വീണ്ടും അന്താരാഷ്‌ട്ര ചർച്ചയാകുകയാണ്.















