പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയശേഷം ഒളിവിൽ പോയ പ്രതിയെ ആലത്തൂർ പൊലീസ് പിടികൂടി. ആലത്തൂർ നെല്ലിയാങ്കുന്നം സ്വദേശി സുനീഷ് (31), കൊറ്റൻ സുനിൽ എന്നയാളാണ് അറസ്റ്റിലായത്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളിൽ പ്രതിയായ ഇയാളെ എറണാകുളം കുറുപ്പമ്പടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
ഓഗസ്റ്റ് എട്ടിനാണ് രണ്ടിടങ്ങളിലായി ഒറ്റയ്‌ക്ക് താമസിക്കുന്ന സ്ത്രീകളുടെ വീടുകളിൽ കയറി സുനീഷ് അതിക്രമം കാട്ടിയത്. സ്ത്രീകൾ ബഹളം വെച്ചതോടെ ആളുകൾ സ്ഥലത്തേക്ക് എത്തിയിരുന്നു. ഇതോടെ രണ്ട് സ്ഥലങ്ങളിൽനിന്നും സുനീഷ് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. എറണാകുളം ഭാഗത്ത് സുനീഷ് ഒളിവിൽ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മൂന്നാഴ്ച മുമ്പാണ് തമിഴ്‌നാട്ടിൽ മോഷണക്കേസിലെ ശിക്ഷ കഴിഞ്ഞ് സുനീഷ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ജയിലിൽനിന്ന് പുറത്തിറങ്ങി അധികനാൾ കഴിയുന്നതിനുമുമ്പാണ് ആലത്തൂരിൽ രണ്ട് സ്ത്രീകളുടെ വീടുകളിൽ കയറി ഇയാൾ അതിക്രമം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
ജില്ലാ പൊലീസ് മേധാവി അബ്ദുൾ റാഷിയുടെ നിർദേശപ്രകാരം ആലത്തൂർ ഡിവൈ.എസ്.പി. ദിനേശ് രാജ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ. എ.കെ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എറണാകുളം കുറുപ്പമ്പടിയിൽനിന്ന് ശനിയാഴ്ച വൈകീട്ട് സുനീഷിനെ പിടികൂടിയത്.
പൊലീസ് പറയുന്നതനുസരിച്ച് പാലക്കാട് ഉൾപ്പെടെ മറ്റ് ജില്ലകളിലും തമിഴ്‌നാട്ടിലുമായി വിവിധ പൊലീസ് സ്റ്റേഷനുകളിൽ സുനീഷിനെതിരെ 21 കേസുകളുണ്ട്. പിടിച്ചുപറി, മോഷണം, ലഹരിക്കടത്ത്, അടിപിടി തുടങ്ങിയ കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്.
ആലത്തൂരിലെ രണ്ട് സ്ത്രീകളെ ആക്രമിച്ച സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയതോടെ പൊലീസ് വിവിധ മേഖലകളിൽ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. എറണാകുളം ഭാഗത്താണ് ഇയാൾ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതോടെ പ്രത്യേക അന്വേഷണ സംഘം അവിടേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് കുറുപ്പമ്പടിയിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റിലായ സുനീഷിനെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.















