കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിന്റെ വിചാരണ നീട്ടിവയ്ക്കണമെന്ന അഗസ്റ്റിൻ സഹോദരന്മാരുടെ ആവശ്യം തള്ളി വിചാരണ കോടതി. സെപ്റ്റംബർ ഏഴിന് കുറ്റപത്രം വായിച്ചുകേൾപ്പിക്കുമെന്നും ഒന്നാം പ്രതി റോജി അഗസ്റ്റിൻ നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു.
രണ്ടാം പ്രതി ആൻറോ അഗസ്റ്റിനും മൂന്നാം പ്രതി ജോസുകുട്ടി അഗസ്റ്റിനും ഓൺലൈനായി ഹാജരാകാം. വിചാരണ നീട്ടിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. ഇതോടെയാണ് വിചാരണ നടപടികളുമായി മുന്നോട്ടുപോകാൻ വിചാരണ കോടതിയും നിർദേശം നൽകിയത്.
വയനാട് മുട്ടിൽ, മേപ്പാടി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ ഈട്ടിമരങ്ങൾ സംബന്ധിച്ച ഇടപാടിലാണ് കേസ്. വനംവകുപ്പിന്റെ അനുമതിപത്രമെന്ന പേരിൽ വ്യാജരേഖ കാണിച്ച് കരിമുകൾ സ്വദേശിയായ തടിവ്യവസായി അലിയാരെ ഏകദേശം ഒന്നരക്കോടി രൂപയുടെ സാമ്പത്തിക ഇടപാടിൽ വഞ്ചിച്ചുവെന്നാണ് കേസ്.
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട മറ്റൊരു കേസ് ബത്തേരി കോടതിയിൽ പരിഗണിക്കുന്നതിനാൽ വഞ്ചനാക്കേസിന്റെ വിചാരണ കൂടി നീട്ടിവയ്ക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ രണ്ട് കേസുകളെയും പ്രത്യേകം പരിഗണിച്ചാൽ മതിയെന്ന് വിചാരണ കോടതി വ്യക്തമാക്കി.
കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകുന്നതിനായി പല ഘട്ടങ്ങളിലായി വിവിധ കാരണങ്ങൾ പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ വിചാരണ വൈകിപ്പിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് കോടതി. ഇതോടെ സെപ്റ്റംബർ ഏഴിന് കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതടക്കമുള്ള നടപടികളുമായി കേസ് മുന്നോട്ടുപോകും.















