തിരുവനന്തപുരം: മെസി വിവാദവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ്. റിപ്പോർട്ടർ ടിവിയുടെ കമ്പനി ഘടന, സാമ്പത്തിക ഇടപാടുകൾ, ഓഡിറ്റ്, വിദേശ പണമിടപാടുകൾ എന്നിവയിൽ അന്വേഷണം വേണമെന്നാണ് ഷോൺ ജോർജ് ആവശ്യപ്പെട്ടത്. വിഷയത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടർ ടിവി പ്രവർത്തിക്കുന്ന കമ്പനിയുടെ പേര് ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ എന്നാണെന്നും കമ്പനി രേഖകളിൽ എം.വി. നികേഷ് കുമാറാണ് ഉടമയായി രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഷോൺ ജോർജ് ആരോപിച്ചു. 2023ൽ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തതായി പറയുന്നുണ്ടെങ്കിലും ഔദ്യോഗിക രേഖകളിൽ ഇപ്പോഴും നികേഷ് കുമാറിന്റെ പേരാണ് കാണുന്നത്.
കമ്പനി ആരംഭിക്കുമ്പോൾ 10 ലക്ഷം രൂപ മാത്രമാണ് മൂലധനമായി ഉണ്ടായിരുന്നതെന്നും, ബ്രോഡ്കാസ്റ്റിങ് രംഗത്ത് പ്രവർത്തിക്കുന്നതിന് ആവശ്യമായ മൂലധനവുമായി ബന്ധപ്പെട്ട് വ്യക്തത വേണമെന്നും ഷോൺ ജോർജ് ചൂണ്ടിക്കാട്ടി. റിപ്പോർട്ടർ ടിവിക്ക് ആവശ്യമായ സാമ്പത്തിക ശേഷിയുണ്ടോയെന്നതും പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റിപ്പോർട്ടർ ടിവിയിൽ വർഷങ്ങളായി കൃത്യമായ ഓഡിറ്റ് നടന്നിട്ടില്ലെന്നും ഓഡിറ്റ് നടക്കാത്ത സാഹചര്യത്തിൽ കമ്പനിയുടെ ഓഡിറ്റർ രാജിവെച്ചതായും ഷോൺ ജോർജ് ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട രാജിക്കത്തും രേഖകളും ഷോൺ ജോർജ് പുറത്തുവിട്ടു.
റിപ്പോർട്ടർ ടിവിയുടെ വെബ്സൈറ്റിൽ ആന്റോ അഗസ്റ്റിൻ മാനേജിങ് ഡയറക്ടറായി രേഖപ്പെടുത്തിയിരുന്നെങ്കിലും കമ്പനി രേഖകളിൽ അദ്ദേഹം എംഡിയല്ല. കമ്പനി രേഖകളിലും വെബ്സൈറ്റിലുമുള്ള വിവരങ്ങളിലെ വ്യത്യാസങ്ങൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദേശ പണമിടപാടിലും അന്വേഷണം
മെസി വിവാദവുമായി ബന്ധപ്പെട്ട് പണം വിദേശത്തേക്ക് മാറ്റിയെന്ന ആരോപണവും ഷോൺ ജോർജ് ഉന്നയിച്ചു. മുൻ സംസ്ഥാന സർക്കാർ റിപ്പോർട്ടർ ടിവിക്ക് വേണ്ടി വിദേശത്തേക്ക് പണം അയക്കുന്നതിനായി റിസർവ് ബാങ്കിന് കത്ത് നൽകിയിരുന്നു. വിദേശ പണമിടപാടുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ കായിക മന്ത്രി, കായിക വകുപ്പ് സെക്രട്ടറി എന്നിവരുടെ പങ്കും അന്വേഷിക്കണമെന്നാണ് ഷോൺ ജോർജിന്റെ ആവശ്യം.
റിപ്പോർട്ടർ ടിവിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ SFIO (Serious Fraud Investigation Office) അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വലിയ തോതിൽ GST ക്രമക്കേട് നടന്നിട്ടുണ്ടോയെന്നും പരിശോധിക്കണം. സംസ്ഥാന സർക്കാർ വിഷയത്തിൽ SIT രൂപീകരിച്ചതിനെ സ്വാഗതം ചെയ്ത ഷോൺ ജോർജ്, എന്നാൽ അന്വേഷണം പ്രതികളെ സംരക്ഷിക്കുന്ന തരത്തിലാകരുതെന്നും പറഞ്ഞു. കേസിന്റെ യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമ സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളിലും പ്രവർത്തന രീതികളിലും സുതാര്യത ഉറപ്പാക്കേണ്ടതുണ്ടെന്നും പണം നൽകി വാർത്തകളുടെ ദിശ മാറ്റുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഷോൺ ജോർജ് പറഞ്ഞു.















