ബംഗളൂരു: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന പരാതിയിൽ ബംഗളൂരുവിലെ ആമസോൺ വെയർഹൗസുകളിൽ കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. പരിശോധനയിൽ കാലാവധി കഴിഞ്ഞതും ശരിയായ ലേബലിംഗ് ഇല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു.
ദേവനഹള്ളിയിലെ ആമസോൺ BLR6 കേന്ദ്രത്തിൽ നിന്ന് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ 24 ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇതിൽ 10 ലക്ഷം രൂപയുടെ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും 14 ലക്ഷം രൂപയുടെ ശരിയായ ലേബലിംഗ് ഇല്ലാത്ത ഭക്ഷ്യവസ്തുക്കളും ഉൾപ്പെടുന്നു. ലൈസൻസില്ലാതെ സൂക്ഷിച്ച 2.45 ലക്ഷം രൂപയുടെ മരുന്നുകളും ഇവിടെ നിന്ന് പിടിച്ചെടുത്തു.
BLR7 കേന്ദ്രത്തിലും സമാനമായ ക്രമക്കേടുകൾ കണ്ടെത്തി. ഇവിടെ നിന്ന് 13 ലക്ഷം രൂപയുടെ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും 19 ലക്ഷം രൂപയുടെ ശരിയായ ലേബലിംഗ് ഇല്ലാത്ത ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. ലൈസൻസില്ലാതെ സൂക്ഷിച്ച 1.57 ലക്ഷം രൂപയുടെ മരുന്നുകളും പിടികൂടി.
ബംഗളൂരുവിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ആകെ 1.38 കോടി രൂപയുടെ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പുതിയ ലേബലുകൾ പതിപ്പിച്ച് വിൽപ്പനയ്‌ക്ക് എത്തിക്കുന്നതായി സംശയിക്കുന്ന കേന്ദ്രങ്ങളിലും പരിശോധന നടന്നു. ലിംഗരാജപുരത്തെ Leo 7 Enterprises എന്ന സ്ഥാപനത്തിൽ നിന്ന് കാലാവധി കഴിഞ്ഞതും കാലാവധി അടുക്കുന്നതുമായ പോഷക ഉൽപ്പന്നങ്ങൾ, പാനീയങ്ങൾ, ചോക്ലേറ്റുകൾ, മധുരപലഹാരങ്ങൾ, നെയ്യ്, നട്സ് തുടങ്ങിയവ കണ്ടെത്തി. ഏകദേശം 56 ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ ഇവിടെ സൂക്ഷിച്ചിരുന്നതായാണ് വിവരം.















