തിരുവനന്തപുരം: സർക്കാർ മാറിയിട്ടും ആരോഗ്യ വകുപ്പിൽ തുടരുന്നത് കടുത്ത അനാരോഗ്യം. കെട്ടിടത്തിൽ വെളളം കയറുന്നുവെന്ന ന്യായം പറഞ്ഞ് ഭരണ സിരാകേന്ദ്രത്തിന് മൂക്കിനു താഴെയുളള പ്രാഥമികാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി. നൂറു കണക്കിന് രോഗികൾ ദിവസവും എത്തുന്ന രാജാജി നഗറിലെ ആശുപത്രിയാണ് മഴവെളളത്തിന്റെ പേരിൽ പൂട്ടിയത്.
ചെറിയ മഴ പെയ്താൽ പോലും വെളളക്കെട്ടുകളുണ്ടാകുന്ന നിരവധി പ്രദേശങ്ങളാണ് തലസ്ഥാനത്തുളളത്. ഓടകളിലും, കനാലുകളിലും മഴക്കാലപൂർവ്വ ശുചീകരണങ്ങൾ നടത്തേണ്ട കോർപ്പറേഷനും വിഷയത്തിൽ തികഞ്ഞ അനാസ്ഥയാണ് പുലർത്തുന്നത്.
നഗരത്തിന്റെ പല ഭാഗങ്ങളിലും അറവുശാലകളിലെ മാലിന്യമടക്കമുളള മാലിന്യങ്ങൾ കുന്നു കൂടി കിടക്കുകയാണ്. മഴ കൂടി ആയതോടെ ഇവയിൽ നിന്നും ദുർഗ്ഗന്ധം വമിക്കുന്ന മാലിന്യം പുറത്തേയ്ക്കൊഴുകുന്നതും, മലിനീകരണവും, രോഗസാദ്ധ്യതകളും വർദ്ധിപ്പിക്കുന്നു. ജനവാസകേന്ദ്രങ്ങൾ പോലും ഗുരുതരമായ മലിനീകരണത്തിന്റെ ഭീഷണിയിലാണ്. ഈയവസ്ഥയിൽ സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ കൂടി അടച്ചു പൂട്ടുന്നത് സാധാരണക്കാരെ വലയ്ക്കുകയാണ്.