ന്യൂഡൽഹി: ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം സംബന്ധിച്ചുള്ള ചർച്ചകൾക്കായി വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ സോളിലേക്ക് തിരിച്ചു. ആണവ വിതരണ ഗ്രൂപ്പിന്റെ വാർഷിക സമ്മേളനം നാളെ ആരംഭിക്കുന്ന സാഹചര്യത്തിലാണു വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങുമായുള്ള കൂടിക്കാഴ്ച്ചയും നാളെ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണു വിദേശകാര്യ സെക്രട്ടറി സോളിലെത്തുന്നത്.
ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിനു പിന്തുണ ഉറാപ്പാക്കുന്നതിനായി നേരത്തെ വിദേശ കാര്യ സെക്രട്ടറി എസ്.ജയശങ്കർ ചൈന സന്ദർശിച്ചിരുന്നു. ഇതേത്തുടർന്നാണു നാളെ താഷ്കന്റിൽ ആരംഭിക്കുന്ന ഷാങ്ഗായ് കോ-ഓപ്പറേഷൻ ഒർഗനൈസേഷൻ സമ്മേളനത്തിനിടെ ചൈനീസ് പ്രസിഡന്റും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സാഹചര്യമൊരുങ്ങിയത്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ആണവവിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിനു പിന്തുണ അഭ്യർത്ഥിക്കും. നിരവധി അംഗരാജ്യങ്ങൾ ഇപ്പോൾത്തന്നെ ഇന്ത്യയുടെ എൻ.എസ്.ജി പ്രവേശനത്തിനു പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ ചൈനയുടെ സാങ്കേതിക ഏതിർപ്പ് ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നത്.
ആണവ നിർവ്യാപന കരാറിൽ ഒപ്പുവെയ്ക്കാത്ത രാജ്യങ്ങളുടെ പ്രവേശനം സംബധിച്ചാണ് ചൈനയുടെ എതിർപ്പ് നിലനിൽക്കുന്നതെന്നും, ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് എതിരല്ലെന്നും ചൈന വ്യക്തമാക്കിയിരുന്നു. ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിനു പിൻതുണ നൽകുന്ന രാജ്യങ്ങളുമായി അവസാനവട്ട ചർച്ചകളും വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനത്തിലെ പരിപാടികളിൽ ഉൾപ്പെടും. ചൈനീസ് പ്രസിഡന്റുമ്യുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയും വിദേശകാര്യ സെക്രട്ടറിയുടെ സോൾ സന്ദർശനവും ആണവവിതരണഗ്രൂപ്പ് പ്രവേശനം സംബന്ധിച്ച് ശുഭകരമായ സൂചനകളാണു നൽകുന്നത്.