യൂറോ കപ്പിൽ പോർച്ചുഗലും വെയ്ൽസും പോളണ്ടും ക്വാർട്ടറിൽ. പോർച്ചുഗൽ ക്രൊയേഷ്യയെയും വെയ്ൽസ് വടക്കൻ അയർലന്റിനെയും തോൽപ്പിച്ചു. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ സ്വിറ്റ്സർലന്റിനെ ഷൂട്ടൗട്ടിൽ പോളണ്ടും തോൽപ്പിച്ചു.
ക്വാർട്ടറിൽ കടക്കാമെന്ന സ്വിസ് മോഹങ്ങൾക്ക് തിരിച്ചടി നൽകിക്കൊണ്ടാണ് ഇന്നലത്തെ ആദ്യ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. മത്സരത്തിന്‍റെ അധികസമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഷൂട്ടൗട്ടിൽ പോളണ്ടിനായി ലെവൻഡോവ്സ്കി, മിലിക്, കാമിൽ ഗ്ളിക്, ബ്ളാസിസ്കോവിസ്കി, ക്രൈകോവാക് എന്നിവരാണ് ഗോൾ നേടിയത്.
വടക്കൻ അയർലണ്ട് താരം ഗരെത് മക്കൗലിയുടെ സെൽഫ് ഗോളിൽ വെയൽസ് ഒരു ഗോൾ വിജയം സ്വന്തമാക്കി. 75ാം മിനുട്ടിലാണ് മക്കൗലിയുടെ സെൽഫ് ഗോൾ വീണത്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യയെ ഒരു ഗോളിന് തോൽപ്പിച്ച് പോർച്ചുഗലും ക്വാർട്ടറിലെത്തി. മത്സരം തീരാൻ മൂന്നുമിനുട്ട് മാത്രമുള്ളപ്പോൾ റിക്കാർഡോ ക്വറേസ്മ നേടിയ ഗോളാണ് പോർച്ചുഗലിനെ വിജയത്തിലെത്തിച്ചത്.