കോപ്പ അമേരിക്ക ശതാബ്ദി ഫുട്ബോൾ ഫൈനലിൽ ശക്തരായ അർജന്‍റീനയും നിലവിലെ ചാമ്പ്യൻമാരായ ചിലിയും തമ്മിൽ നാളെ ഏറ്റുമുട്ടും. കൊളംബിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പടുത്തിയാണ് ചിലി ഫൈനലിൽ എത്തിയത്. ആതിഥേയരായ അമേരിക്കയെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തകർത്താണ് അർജന്‍റീന കലാശപ്പോരാട്ടത്തിനൊരുങ്ങുന്നത്.
ആദ്യം ഒരു ഫ്ലാഷ് ബാക്ക്. ചോരത്തുള്ളി പോലെ ചുവന്നു തുടുത്ത സാന്തിയാഗോ ഇന്‍റർനാഷണൽ സ്റ്റേഡിയം. കോപ്പ അമേരിക്ക ഫൈനലിൽ ഏറ്റുമുട്ടുന്നത് ആതിഥേയരായ ചിലിയും അർജന്‍റീനയും. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരം 4-1 ന് ചെമ്പട സ്വന്തമാക്കി.
ഒരു വർഷത്തിനു ശേഷം കോപ്പ അമേരിക്ക ശതാബ്ദി ഫൈനലിൽ വീണ്ടും ഇരു ടീമുകളും കൊമ്പു കോർക്കുമ്പോൾ, മത്സരം വാശിയേറിയതാകും. ഇരുകാലുകൾ കൊണ്ടും പോസ്റ്റിലേക്ക് ഉന്നം വയ്‌ക്കുന്ന നായകൻ ലയണൽ മെസി തന്നെയാണ് നീലപ്പടയുടെ കുന്തമുന.
ഫുട്ബോൾ മാന്ത്രികൻ മെസിക്കൊപ്പം ഹിഗ്വയിൻ, ലമേല, അഗ്യൂറൊ…. മിടുക്കന്മാർ ഒന്നിക്കുന്പോൾ നീലപ്പട സുശക്തം. ഗ്രൂപ്പ് ഘട്ടത്തിൽ ചിലിയെ തോൽപ്പിച്ചത് ആൽബിസെലിസ്റ്റുകൾക്ക് പകരുന്ന ആത്മവിശ്വാസം ചെറുതല്ല. എന്നാൽ അലക്സി സാഞ്ചസ്, അർതൂറൊ വിദാൽ, എഡ്വാർഡൊ വർഗാസ് ത്രയത്തെ കേന്ദ്രീകരിച്ചാണ് ചിലിയുടെ കരുത്ത്. നിലവിൽ ഗോൾ വേട്ടയിൽ മുന്നിലുള്ള വർഗാസിലാണ് ചിലിയുടെ പ്രതീക്ഷ.
കിരീടം നിലനിർത്താൻ ചിലിയും, സാന്തിയാഗോയിലെ കണ്ണീരിന് മധുര പ്രതികാരം ചെയ്യാൻ അർജന്‍റീനയും കൊമ്പുകോർക്കുമ്പോൾ, മത്സരം ആരാധകർക്ക് ആവേശകരമാകുമെന്നുറപ്പ്.