യൂറോ കപ്പിൽ നിലവിലെ ചാംപ്യൻമാരായ സ്പെയിനെ തോൽപ്പിച്ച് ഇറ്റലി ക്വാർട്ടറിൽ. സ്പെയിനിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് അസൂറിപ്പട കീഴടക്കിയത്. മറ്റൊരു പ്രീക്വാർട്ടർ മത്സരത്തിൽ, ഇംഗ്ലണ്ടിനെ ദുർബലരായ ഐസ്‍ ലൻഡ് അട്ടിമറിച്ചു. ഹാട്രിക് കിരീട മോഹവുമായി യൂറോയ്‌ക്കെത്തിയ സ്പെയിനിനെതിരെ തുടക്കം മുതൽ ആക്രമണ ഫുട്ബോളാണ് ഇറ്റലി കാഴ്ചവെച്ചത്. ഇറ്റാലിയൻ മുന്നേറ്റത്തിന് മുന്നിൽ ചെന്പടയുടെ പ്രതിരോധ നിര നന്നായി വിയർത്തു. ഒമ്പതാം മിനിറ്റിൽ ഇറ്റാലിയൻ ഗോൾ ശ്രമം സ്പാനിഷ് ഗോളി ഡേവിഡ് ജിയ തട്ടിയകറ്റി. എന്നാൽ, അധികം വൈകാതെ, 33 ആം മിനിറ്റിൽ ജിയോർജിനോ ചെല്ലീനി അസൂറികൾക്കായി ആദ്യ ലക്ഷ്യം കണ്ടു.
കളി തീരാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ, ഇഞ്ചുറി ടൈമിൽ യുവതാരം ഗ്രാസിയാനോ
പെല്ലെയുടെ ബൂട്ടിൽ നിന്നായിരുന്നു നീലപ്പടയുടെ വിജയമുറപ്പിച്ച രണ്ടാം ഗോൾ.
ഐസ്നെലാന്റിതിരായ മത്സരത്തിൽ നാലാം മിനുട്ടിൽ തന്നെ പെനാൽട്ടിയിലൂടെ ഇംഗ്ളണ്ട് ലക്ഷ്യം കണ്ടെങ്കിലും, അടുത്ത മിനുട്ടിൽ റാഗ്നർ സിഗ്രൂഡ്സൻ മറുപടി ഗോൾ സ്വന്തമാക്കി. പതിനെട്ടാം മിനുട്ടിൽ കോൾബിൻ സിതോർസണിലൂടെ ഐസ് ലണ്ട് രണ്ടാമതും പേരുകേട്ട ഇംഗ്ലീഷ് നിരയെ വീണ്ടും ഞെട്ടിച്ചു.
ഗോൾ മടക്കാനുള്ള ഇംഗ്ലണ്ടിന്‍റെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ, ആദ്യമായി യൂറോയ്‌ക്കെത്തിയ ഐസ് ലണ്ട് ക്വാർട്ടറിൽ. ഇംഗ്ളണ്ട് പുറത്തേക്കും.