പുതിയ പരിശീലകൻ അനിൽ കുംബ്ലെയുടെ കീഴിൽ ടീം ഇന്ത്യ പരിശീലനം ആരംഭിച്ചു. ടീമിനൊപ്പം വീണ്ടും ചേരാനായതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ കുംബ്ലെ കോച്ച് ആരെന്നതല്ല കളിക്കാരാണ് പ്രധാനമെന്നും കൂട്ടിച്ചേർത്തു.
മുൻ നായകൻ അനിൽ കുംബ്ലെ മുഖ്യ പരിശീലകനായതിന് ശേഷമുള്ള ടീമിന്‍റെ ആദ്യ പരിശീലന ക്യാമ്പിന് ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് തുടക്കമായത്. ടീമിനൊപ്പം വീണ്ടും ചേരാൻ കഴിഞ്ഞത് ഏറെ സന്തോഷമുളവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പരിശീലകന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രവിശാസ്ത്രി ഉയർത്തിയ വിമർശനങ്ങൾക്കും കുംബ്ലെ വാർത്താസമ്മേളനത്തിൽ മറുപടി നൽകി. ടീമിന്‍റെ വിജയത്തിൽ പ്രധാനം പരിശീലകനല്ല കളിക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കളിയുടെ മൂന്ന് ഫോർമാറ്റുകളിലും മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവയ്‌ക്കുന്നത്. കഴിഞ്ഞ ഒന്നര വർഷം ഡയറക്ടറെന്ന നിലയിൽ രവിശാസ്ത്രി ടീമിന് നൽകിയ സംഭാവനകൾ മികച്ചതാണ്. ഈ മികവ് തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും കുബ്ലെ കൂട്ടിച്ചേർത്തു. കുംബ്ലയുടെ കീഴിൽ വെസ്റ്റ് ഇൻഡീസിലാണ് ഇന്ത്യയുടെ ആദ്യ പര്യടനം. അടുത്തമാസം ആരംഭിക്കുന്ന പര്യടനത്തിൽ നാല് ടെസ്റ്റുകളാണുള്ളത്.