ഇറ്റലിയ്‌ക്കെതിരെ ചരിത്രവിജയം നേടി ജർമ്മനി യൂറോകപ്പിന്‍റെ സെമിയിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും സമനില പാലിച്ചതിനെ തുടർന്ന് ഷൂട്ടൗട്ടിലായിരുന്നു ജർമ്മനിയുടെ വിജയം. ഇതാദ്യമായാണ് ഒരു പ്രമുഖ ടൂർണമെന്‍റിൽ ജർമ്മനി ഇറ്റലിയെ പരാജയപ്പെടുത്തുന്നത്.
യൂറോകപ്പിലെ ഫൈനലിന് മുൻപേ മറ്റൊരു ഫൈനൽ എന്ന വിശേഷണത്തോടെയായിരുന്നു വമ്പൻ ടീമുകളുടെ പോരാട്ടം. മത്സരത്തിന്‍റെ തുടക്കം മുതൽ ഇരു ടീമുകളും മികച്ച പോരാട്ടം പുറത്തെടുത്തു.പെനാൽറ്റി ബോക്സിലേക്ക് കടക്കും മുന്നേ എതിരാളികളുടെ നീക്കങ്ങൾക്ക് തടയിടാൻ ഇരുടീമുകൾക്കുമായി.
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം അറുപത്തിയഞ്ചാം മിനിട്ടിൽ ജർമ്മനിയ്‌ക്ക് വേണ്ടി മെസ്യൂട്ട് ഒസിൽ ആദ്യ ഗോൾ നേടി.
എഴുപത്തിയെട്ടാം മിനിട്ടിൽ ലിയണാർ ബെനൂച്ചി എടുത്ത പെനാൽറ്റിയിലൂടെ ഇറ്റലിയുടെ മറുപടി.
എന്നാൽ മത്സരം പിന്നീട് വിരസമായി. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമുകളും സമനില തുടർന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടിലും തുല്യത പാലിച്ചതോടെ സഡൻഡെത്തിലേക്ക്. ഹമ്മൽസ്, കിമ്മിച്ച്, ബോട്ടെങ് എന്നിവർ ജർമ്മനിയ്‌ക്കായി ലക്ഷ്യം കണ്ടു. ജിയാച്ചിറിൻ, പാറൊലൊ, ഷുഗിലിയൊ എന്നിവർ ഇറ്റലിക്കായി ഗോൾ നേടിയെങ്കിലും ഡാർമിയാന്‍റെ ഷോട്ട് ഗോൾകീപ്പർ മാനുവൽ നൂയർ തടഞ്ഞിട്ടു.
ജർമ്മനിയ്‌ക്കായി ഹെക്ടർ വല കുലുക്കിയതോടെ ചരിത്രം തിരുത്തി ലോകചാമ്പ്യന്മാർ സെമിയിലേക്ക് കടന്നു. ഇന്നത്തെ ഫ്രാൻസ് ഐസ്‍ലന്‍റ് മത്സര വിജയികളെയാകും ജർമ്മനി സെമിയിൽ നേരിടുക.