യൂറോകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. പോർച്ചുഗലും വെയ്ൽസും തമ്മിലാണ് ആദ്യ സെമിപോരാട്ടം. പ്രമുഖരുടെ പരിക്കാണ് ഇരു ടീമുകളേയും അലട്ടുന്നത്. ഇന്ത്യൻ സമയം രാത്രി 12.30ന് ലിയോണിലാണ് മത്സരം.
ലിയോണിൽ നേർക്ക് നേർ റയൽ മാഡ്രിഡിലെ സഹതാരങ്ങൾ. ആവേശപ്പോരിന് ചൂടേകാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗരത് ബെയ്‍ലും. പോർച്ചുഗൽ -വെയ്ൽസ് പോരാട്ടത്തിനൊപ്പം ഇരുവരുടേയും മിന്നും പ്രകടനത്തിലേക്കാണ് ആരാധകരുടെ കണ്ണുകൾ. 2004നുശേഷം ഫൈനൽ ലക്ഷ്യമിടുന്ന പോർച്ചുഗൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടുകളെ തന്നെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. നാനി, കൗമാര താരം റെനാറ്റോ സാഞ്ചെസ് എന്നിവരൊഴികെ ക്രിസ്റ്റ്യാനോയ്‌ക്ക് ഒപ്പം നിൽക്കാവുന്ന മറ്റു താരങ്ങൾ പോർച്ചുഗീസ് പാളയത്തിലില്ല.
മിഡ്ഫീൽഡർ വില്യം കാർവാലോയ്‌ക്ക് ആകട്ടെ സസ്പെൻഷൻ മൂലം കളിക്കാനുമാകില്ല. മറുവശത്ത്, ഗരത് ബെയ്‍ലിന്‍റെ മികവിലാണ് വെയ്ൽസിന്‍റെ മുന്നേറ്റം. ഫിഫ റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തെ തകർത്തത് ടീമിന് അത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. എന്നാൽ, രണ്ട് മഞ്ഞക്കാർഡുകൾ ലഭിച്ച ആരോൺ റംസി, ബെൻ ഡേവിഡ് എന്നിവർക്ക് കളിക്കാനാകാത്തത് വെയ്ൽസിന് തിരിച്ചടിയാണ്. സ്വപ്നക്കുതിപ്പിന് വെയ്ൽസും 12 വർഷത്തിന് ശേഷം ഫൈനൽ സാദ്ധ്യമാക്കാൻ പോർച്ചുഗലും മൈതാനത്തിറങ്ങുമ്പോൾ ലിയോണിലെ പുൽനാമ്പുകൾക്ക് പോലും തീപിടിക്കും.