യൂറോ കപ്പ് ഫുട്ബോൾ ഫൈനലിൽ പോർച്ചുഗലിന്‍റെ എതിരാളികൾ ഫ്രാൻസ്. സെമിയിൽ ലോകചാംപ്യൻമാരെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തകർത്താണ് ആതിഥേയരായ ഫ്രാൻസ് കലാശപ്പോരാട്ടത്തിന് അർഹത നേടിയത്. സ്ട്രൈക്കർ അന്‍റോയിൻ ഗ്രിസ്മാന്‍റെ ഇരട്ടഗോൾ പ്രകടനമാണ് ഫ്രഞ്ച് പടയ്‍ക്ക് വിജയം സമ്മാനിച്ചത്.
ജർമ്മൻ വൻമതിൽ തകർക്കാൻ നെപ്പോളിയന്‍റെ നാട്ടുകാർ തുനിഞ്ഞിറങ്ങിയപ്പോൾ
മാഴ്സെയിലെ വെലാഡ്രോം സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ ഇളകി മറിഞ്ഞു. ഫ്രാൻസ്-ജർമ്മനി അങ്കം വിസിൽ മുഴങ്ങിയത് മുതൽ വീറും വാശിയും നിറഞ്ഞതായിരുന്നു. ആദ്യ പകുതിയിൽ ഇരുടീമുകൾക്കും അനവധി അവസരങ്ങൾ കൈവന്നെങ്കിലും, ഭാഗ്യം കടാക്ഷിച്ചില്ല.
കളിയുടെ ഗതി നിർണയിച്ച ഗോളിന്‍റെ പിറവി ഫസ്റ്റ് ഹാഫിന്‍റെ ഇഞ്ചുറി ടൈമിൽ. മിന്നും ഫോമിലുളള സുപ്പർ സ്ട്രൈക്കൻ അന്‍റോയിൻ ഗ്രിസ്മാൻ ആതിഥേയർക്ക് സമ്മാനിച്ചത് വിലയേറിയ ലീഡ്. സമനില ഗോളിനായി സ്വപ്നം കണ്ട ജർമ്മൻ ടീമിനായി നായകൻ ബാസ്റ്റിൻ ഷ്വെയ്ൻ സ്റ്റീഗർ തന്നെ വില്ലനായി അവതരിച്ചു. പെനാൽറ്റി ബോക്സിനുളളിൽ വെച്ച് പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനാൽറ്റി അന്‍റോയിൻ ഗ്രിസ്മാൻ ചാരുതയോടെ വലയിലെത്തിച്ചു.
1958ന് ശേഷം ഇതാദ്യമായാണ് ഫ്രഞ്ച് ടീം ഒരു പ്രധാന ടൂർണ്ണമെന്‍റിൽ ജർമ്മനിക്കെതിരെ വെന്നിക്കൊടി പാറിക്കുന്നത്. ഇനി സ്വന്തം നാട്ടിൽ പറങ്കിപ്പടയ്‌ക്കെതിരെ കലാശപ്പോരാട്ടം. ദിദിയർ ദെഷാംപസും കുട്ടികളും ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലാണ്.