ന്യൂഡൽഹി: റിയോ ഒളിംപിക്സിനുള്ള ഇന്ത്യൻ ടീമിനെ മലയാളി താരം പി.ആർ ശ്രീജേഷ് നയിക്കും. ചാംപ്യൻസ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ശ്രീജേഷിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാൻ കാരണം. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത് ശ്രീജേഷായിരുന്നു.
ആദ്യമായാണ് ഒളിംപിക്സിനുളള ഇന്ത്യൻ ഹോക്കി ടീമിനെ ഒരു മലയാളി നയിക്കുന്നത്.
2006 മുതൽ ഇന്ത്യൻ ടീമിന്‍റെ വല കാക്കുന്നത് ഈ എറണാകുളത്തുകാരനാണ്. കഴിഞ്ഞ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ കിരീടം ചൂടിയപ്പോൾ ടൈബ്രേക്കറിൽ തിളങ്ങിയ ഗോൾ കീപ്പർ മലയാളി താരം ശ്രീജേഷായിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്ന ശ്രീജേഷ് ചാംപ്യൻസ് ട്രോഫിയിൽ സർദാർ സിങിന് പകരം ടീമിനെ നയിച്ചു. ശ്രീജേഷിന്‍റെ നേതൃത്ത്വത്തിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ ഫൈനൽ കളിച്ചു. കലാശക്കളിയിൽ ഓസ്ട്രേലിയയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടെങ്കിലും, നായകനെന്ന നിലയിൽ രാജ്യത്തിന് വേണ്ടി വെള്ളി മെഡൽ നേടി കൊടുക്കുന്നതിൽ ശ്രീജേഷിന്‍റെ പങ്കു നിർണായകമായിരുന്നു.
ചാംപ്യൻസ് ട്രോഫിയിലെ മിന്നും പ്രകടനം തന്നെയാണ് കേന്ദ്ര കായിക മന്ത്രാലയം ശ്രീജേഷിനെ നായക സ്ഥാനത്തേക്ക് പരിഗണിയ്‌ക്കാൻ കാരണം. മുൻ ക്യാപ്റ്റൻ സർദാർ സിങിനെ മറികടന്ന് ശ്രീജേഷ് രാജ്യത്തിന്‍റെ നായകനാകുമ്പോൾ, റിയോയിൽ മലയാളത്തനിമയുള്ളൊരു മെഡൽ ആരാധകർ പ്രതീക്ഷിക്കുന്നു.