മക്കയെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ തൊടുത്തു വിട്ട മിസൈലിന്‍റെ പേര് പലർക്കും സുപരിചിതമാണ്- സ്കഡ്. സ്കഡ് എന്ന പേരിനൊപ്പം ഓർക്കുന്ന പദമാണ് പാട്രിയേട്ട്. 90കളിൽ കേട്ട് പരിചിതമായ പദങ്ങളാണ് ഇവയെങ്കിലും രണ്ട് ദശാബ്ദങ്ങൾക്കിപ്പുറം ആ പദങ്ങൾ നമ്മെ കുവൈറ്റ് യുദ്ധത്തിന്‍റെ ഓർമ്മകളിലേക്കാണ് കൊണ്ടെത്തിക്കുന്നത്.
1990ലെ കുവൈറ്റ് അധിനിവേശത്തെ തുടർന്ന് അമേരിക്കയും ഇറാഖും തമ്മിലുണ്ടായ യുദ്ധത്തിൽ ഇറാഖ് ഏറെ ഉപയോഗിച്ച ആയുധമായിരുന്നു സ്കഡ് മിസൈലുകൾ. കുവൈറ്റിലെ എണ്ണശേഖരത്തിൽ കണ്ണുവെച്ച് ഇറാഖ് നടത്തിയ അധിനിവേശത്തെ എതിർക്കാൻ അമേരിക്ക രംഗത്തെത്തിയതോടെ ആധുനിക ആയുധങ്ങളുടെ പേരുകൾ ഇന്ത്യയിൽ പോലും സുപരിചിതമാവുകയായിരുന്നു.
ഇറാഖിന്‍റെ ബ്രഹ്മാസ്ത്രമായിരുന്നു സ്കഡ് മിസൈലുകൾ. അമേരിക്കയുമായുളള ശീതസമരത്തിനിടെ റഷ്യ വികസിപ്പിച്ചതാണ് സ്കഡ് മിസൈലുകൾ. ഇറാഖും അമേരിക്കയ്‌ക്കെതിരെ ഉപയോഗിച്ചത് സ്കഡ് ആണെന്നത് ആ മിസൈലിന്‍റെ ശക്തിയെ വിളിച്ചോതുന്നു. അമേരിക്കയുടെ സഖ്യകക്ഷികളായ സൗദി അറേബ്യയ്‌ക്കും ഇസ്രായേലിനും എതിരെ സ്കഡ് പ്രയോഗിച്ചു. അമേരിക്കയുടെ യുദ്ധസന്നാഹങ്ങൾ സൗദിയിൽ ആയിരുന്നതിനാൽ 46 സ്കഡ് മിസൈലുകളാണ് ഇറാഖ് അന്ന് ഉപയോഗിച്ചത്. പാട്രിയേട്ട് മിസൈലുകൾ ആയിരുന്നു അമേരിക്കയുടെ മറുപടി. സ്കഡ് പോലുളള മിസൈലുകളെ അവയുടെ പാതയിൽ വെച്ച് തന്നെ നശിപ്പിക്കുന്ന മിസൈലുകളായിരുന്നു പാട്രിയേട്ടുകൾ.
26 വർഷങ്ങൾക്കിപ്പുറം സ്കഡ് മിസൈലിന്‍റെ പ്രഹരശേഷി വർദ്ധിച്ചു. ദൂരപരിധിയിലും വ്യത്യാസം വന്നു. ആദ്യകാല സ്കഡിന്‍റെ ദൂരപരിധി 30 മുതൽ 200 കിലോമീറ്റർ വരെ ആയിരുന്നെങ്കിൽ ഇന്ന് യെമൻ വികസിപ്പിച്ച സ്കഡിന്‍റെ വകഭേദമായ ബുർക്കൻ വണിന്‍റെ ദൂരപരിധി 800 കിലോമീറ്റർ ആണ്. അതായത് അതിർത്തിയിൽ നിന്ന് തൊടുത്തുവിട്ടാൽ തലസ്ഥാന നഗരത്തെ ലക്ഷ്യമിടാൻ കഴിയും എന്നർത്ഥം. 8000 കിലോ തൂക്കമുളള ബുർക്കന് 500 കിലോയുടെ സ്ഫോടക വസ്തുക്കൾ വഹിക്കാൻ കഴിയും. സ്കഡിന്‍റെ ആദ്യരൂപമായ റഷ്യയുടെ ആർ-17 മിസൈലിനെ ആണ് ബുർകൻ വൺ ആക്കി മാറ്‍റിയത്.