തിരുവനന്തപുരം: പിണറായി ഭരണത്തിന്‍റെ ഒരു വർഷത്തെ ഗുണഭോക്താക്കൾ ഭൂമാഫിയകളും വൻകിട മുതലാളിമാരും മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ദളിതരും ദരിദ്രരുമായ ആയിരക്കണക്കിന് സാധാരണക്കാർ തെരുവിൽ അലയുമ്പോഴാണിതെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാരിന്‍റെ ദുർഭരണത്തിനെതിരെ ദേശീയ ജനാധിപത്യ സഖ്യം സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു വര്‍ഷത്തെ ഭരണ നേട്ടമായി പിണറായി വിജയൻ കൊട്ടിഘോഷിക്കുന്ന പദ്ധതികളെല്ലാം കേന്ദ്ര പദ്ധതികൾ പേരുമാറ്റി നടപ്പാക്കിയതാണ്. എല്ലാവർക്കും വീട്, എല്ലാ വീട്ടിലും വൈദ്യുതി, ശൗചാലയം തുടങ്ങിയ പദ്ധതികളെല്ലാം കേന്ദ്ര സർക്കാരിന്‍റേതാണ്. യുവാക്കൾക്ക് തൊഴിൽ നൽകാൻ നിരവധി പദ്ധതികൾ കേന്ദ്രം നടപ്പാക്കുന്നുണ്ടെങ്കിലും അവയൊന്നും കേരളത്തിൽ നടപ്പാക്കാൻ സർക്കാർ അനുവദിക്കുന്നുമില്ല. നിർഭയമായി ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന സർക്കാരായി പിണറായി സർക്കാർ മാറി.
പിണറായി അധികാരമേറ്റതിന് ശേഷം 19 രാഷ്‌ട്രീയ കൊലപാതകങ്ങളാണ് കേരളത്തിൽ നടന്നത്. സ്വന്തം പാർട്ടിക്കാരായ കൊലപാതകികളെ നിയന്ത്രിക്കാൻ പോലും മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രം പണം അനുവദിക്കുന്നില്ലെന്ന പ്രചരണം തെറ്റാണ്. ആദ്യ ഘട്ടത്തിൽ അനുവദിച്ച 198 കോടിയുടെ കണക്ക് നൽകാത്തതാണ് രണ്ടാം ഘട്ടത്തിൽ പണം കിട്ടാത്തതിന് കാരണം.
പദ്ധതി വിഹിതത്തിന്‍റെ 60 ശതമാനവും സംസ്ഥാനം പാഴാക്കുകയാണ്. പിണറായി വിജയൻ ദുർഭരണവുമായി മുന്നേറുമ്പോഴും പ്രധാന പ്രതിപക്ഷ കക്ഷി എന്ന നിലയിൽ യുഡിഎഫ് പരാജയമാണെന്നും കുമ്മനം പറഞ്ഞു.