ന്യൂഡൽഹി : മൂന്ന് വർഷക്കാലം പ്രതിപക്ഷം സമ്പൂർണ്ണ പരാജയമായി. സർക്കാരിന് നേരിയ വെല്ലുവിളി പോലുമുയർത്താൻ കോൺഗ്രസിനും പ്രതിപക്ഷ കക്ഷികൾക്കുമായില്ല.സർക്കാരിനെ ചെളിവാരിയിടാൻ ശ്രമിച്ചവരെയൊക്കെ ജനങ്ങൾ തള്ളിക്കളയുന്ന കാഴ്ചയാണ് കണ്ടത്.
വിഷയ ദാരിദ്ര്യം അനുഭവപ്പെട്ടപ്പോൾ നുണക്കഥകൾ,അടിക്കടിയുള്ള തെരഞ്ഞെടുപ്പ് പരാജയങ്ങൾ,നേതൃദാരിദ്ര്യം,ആരോപണങ്ങൾ ഉന്നയിച്ചവർക്ക് കോടതിയിലും ജനങ്ങളോടും മാപ്പ് പറഞ്ഞ് തടിതപ്പേണ്ട ഗതികേട്.ഇങ്ങനെയൊക്കെയായിരുന്നു കഴിഞ്ഞ മൂന്ന് വർഷം പ്രതിപക്ഷം.
നയിക്കാനൊരു ശക്തനായ നേതാവില്ലാത്ത പാർട്ടിക്ക് പാർലമെന്റിന്റെ ഇരുസഭകളിലും ക്രിയാത്മക പ്രതിപക്ഷമാകാനായില്ല.മറിച്ച് ചെറുകക്ഷികളുടെ വെറും ആൾക്കൂട്ടം മാത്രമായി.കള്ളപ്പണക്കാരേയും കള്ളനോട്ട് ഇറക്കുമതിക്കാരേയും കച്ചകെട്ടിക്കാൻ നടപ്പിലാക്കിയ നോട്ട് നിരോധനത്തിനെതിരെ വിമർശനമുന്നയിച്ചവർക്ക് ദിവസങ്ങൾക്കുള്ളിൽ തന്നെ അഭിപ്രായം തിരുത്തേണ്ടി വന്നു.
നിതീഷ് കുമാർ നോട്ട് അസാധുവാക്കലിനെ പിന്തുണച്ചത് പ്രതിപക്ഷത്തിന് കല്ലുകടിയായി.രാജ്യസുരക്ഷയെ വെല്ലുവിളിച്ച പാകിസ്ഥാന് സർജിക്കൽ സ്ട്രൈക്കിലൂടെ നൽകിയ മറുപടിയെ വിമർശിച്ച പ്രതിപക്ഷം തങ്ങളുടെ പാപ്പരത്തം വെളിപ്പെടുത്തി.അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് രാജ്യ വികസനത്തിന് തുരങ്കംവെയ്ക്കാനിറങ്ങിയവരെ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ പാഠം പഠിപ്പിച്ചു.
യുപിയിലും ഗോവയിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലും നാമവശേഷമായ കോൺഗ്രസ്, തലപൊക്കിയത് പഞ്ചാബിൽ മാത്രം.രാജസ്ഥാൻ, മദ്ധ്യപ്രദേശ് ,ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പുകൾക്കൊപ്പം മഹരാഷ്ട്ര ,ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിലും കാവിപ്പതാക പാറി.
പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച രാഹുൽ ഗാന്ധി തെളിവ് ഹാജരാക്കാനാകാതെ ഇളിഭ്യനായി.ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ലാലു പ്രസാദ് യാദവുമൊക്കെ അഴിമതികുരുക്കിലായി.നാല് പതിറ്റാണ്ട് കാലം രാജ്യം ഭരിച്ച കോൺഗ്രസാകട്ടെ നേതാക്കളില്ലാതെ ആളില്ലാ പാർട്ടിയായി മാറിക്കൊണ്ടിരിക്കുന്നു.പരാജയങ്ങൾ തുടർക്കഥയാക്കിയ പ്രതിപക്ഷമിപ്പോൾ നിലനിൽപ്പിന്റെ പോരാട്ടത്തിലാണ്.