പോങ്യാംഗ് : ജപ്പാനു ഭീഷണിയുമായി വീണ്ടും ഉത്തരകൊറിയ . ജപ്പാനിലെ നാല് പ്രധാന ദ്വീപുകൾ അണുംബോംബിട്ട് തകർക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉത്തര കൊറിയ ജപ്പാനു മുകളിൽ കൂടി മിസൈൽ പറത്തിയത് .
ഇത്തരം നടപടികൾ ആവർത്തിച്ചാൽ കയ്യും കെട്ടി ഇരിക്കില്ലെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേ പറഞ്ഞു . ഏത് ആക്രമണവും നേടാൻ സജ്ജരാകണമെന്ന് ആബെ നിർദ്ദേശം നൽകി. ഉത്തര കൊറിയയുടെ ഭാവി ശോഭനമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി
ഉത്തരകൊറിയൻ സമയം ഏഴിനായിരുന്നു മിസൈൽ പരീക്ഷണം . സുനാൻ വ്യോമത്താവളത്തിൽ നിന്ന് കുതിച്ചുയർന്ന മിസൈൽ ജപ്പാനു മുകളിലൂടെ 770 കിലോമീറ്റർ ഉയരത്തിൽ 3700 കിലോമീറ്റർ സഞ്ചരിച്ച് പസഫിക് സമുദ്രത്തിൽ പതിച്ചു. കഴിഞ്ഞ മാസം 29 നും ഇതേ രീതിയിൽ ഉത്തര കൊറിയ മിസൈൽ പരീക്ഷിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു.
ഉത്തരകൊറിയ മിസൈൽ പ്രയോഗത്തിന് മറുപടിയായി ദക്ഷിണകൊറിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പറത്തി. മിസൈലുകൾ കടലിൽ പതിച്ചു.മിസൈൽ വിക്ഷേപിച്ച ഉടൻ സൈറനുകൾ ഉയർന്നതോടെ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങിയിരുന്നു .