ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിഹത്യ നടത്തിയ കോൺഗ്രസ്സ് നേതാവ് മണിശങ്കർ അയ്യറിനെതിരെ പ്രതിഷേധം കനക്കുന്നു. പ്രധാനമന്ത്രിയെ കീഴാളനെന്ന ആക്ഷേപിച്ച മണിശങ്കർ അയ്യർ മാപ്പു പറയണമെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ്സിന് മുഗളന്മാരുടെ ചിന്താഗതിയെന്ന് പ്രധാനമന്ത്രിയുടെ മറുപടി. വിമർശനവുമായി അമിത്ഷായും രംഗത്തെത്തി.
രാഹുൽഗാന്ധിയുടെ കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനാരോഹണം ഔറംഗസേബ് രാജാവിന്റെ തുടർച്ചയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് മുതിർന്ന കോൺഗ്രസ്സ് നേതാവ് മണിശങ്കർ അയ്യർ വിവാദപരാമർശം നടത്തിയത്. ആ മനുഷൻ കീഴാളനാണെന്നും അദ്ദേഹത്തിന് സംസ്കാരമില്ല എന്നുമായിരുന്നു വ്യക്തിഹത്യ.
കോൺഗ്രസ്സുകാർക്ക് മുഗളന്മാരുടെ ചിന്താഗതിയാണെന്നും ജനാധിപത്യ രീതിയിലല്ല കോൺഗ്രസ്സുകാർ സംസാരിക്കുന്നതെന്നും പ്രധാനമന്ത്രി മറുപടി പറഞ്ഞു. ഗുജറാത്തിലെ ജനങ്ങൾ വോട്ടിലൂടെ കോൺഗ്രസ്സുകാർക്ക് മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മണിശങ്കർ അയ്യരുടെ പ്രസ്താവന തന്നെ ഞെട്ടിച്ചുവെന്നും കോൺഗ്രസ്സിന്റെ ദളിത് വിരുദ്ധതയ്ക്കുള്ള ശിക്ഷ ഗുജറാത്തിലെ ജനങ്ങൾ നൽകുമെന്നും ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു.
പ്രസ്താവന വലിയ വിമർശനത്തിനാണ് വഴിമരുന്നിട്ടത്. കോൺഗ്രസ്സിന്റെ സംസ്കാരമിതല്ലെന്നും ഇത്തരം പ്രസ്താവനകൾ പ്രോത്സാഹിപ്പിക്കില്ലെന്നും വ്യക്തമാക്കിയ രാഹുൽ ഗാന്ധി മണിശങ്കർ അയ്യർ മാപ്പു പറയണമെന്ന് കോൺഗ്രസ്സ് പാർട്ടിയും താനും ആവശ്യപ്പെടുന്നുവെന്നും പറഞ്ഞു. എന്നാൽ കോൺഗ്രസ്സ് അദ്ധ്യക്ഷപദവിയിലേറാൻ കാത്തിരിക്കുന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശത്തെ വെല്ലുവിളിച്ച് മാപ്പ് പറയില്ലെന്ന് മണിശങ്കർ അയ്യറും വ്യക്തമാക്കി.