തിരുവനന്തപുരം : പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗര മേഖലയായി കണക്കാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ സംസ്ഥാനത്ത് കൂടുതൽ ബാറുകൾ തുടങ്ങുമെന്ന് ഉറപ്പായി .
ദേശീയ, സംസ്ഥാന പാതകൾ കടന്നുപോകുന്ന പഞ്ചായത്തുകളില്‍ കൂടുതല്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ തുറക്കാനാണ് സർക്കാരിന്റെ നീക്കം.
വിനോദ സഞ്ചാര മേഖലയില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളില്‍ പതിനായിരമെന്ന ജനസംഖ്യയ്ക്ക് ഇളവ് അനുവദിച്ചതോടെ ഈ മേഖലകളിലും കൂടുതൽ ബാറുകൾ ആരംഭിക്കും.
മുൻസിപ്പൽ പ്രദേശങ്ങളിലെ പാതയോരങ്ങളിൽ മദ്യശാലകൾ തുറക്കാൻ നൽകിയ അനുമതി തങ്ങളുടെ സംസ്ഥാനങ്ങളിലെ സവിശേഷ സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകൾക്കും അനുവദിക്കണമെന്നവശ്യപ്പെട്ട് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
തുടർന്നാണ് നഗരസ്വഭാവമുള്ള പഞ്ചായത്തുകളിൽ ബാറുകൾ തുറക്കുന്ന കാര്യം സർക്കാരുകൾക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 2018.19 വർഷത്തെ മദ്യനയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കിയത്.
ഇതോടെ ഈ മേഖലകളിൽ പൂട്ടിക്കിടന്ന മുഴുവൻ ത്രീ സ്റ്റാർ ബാറുകളും 171 ബിയർ പാർലറുകളും,വൈൻ പാർലറുകളും , 518 കള്ളുഷാപ്പുകളും മൂന്നു ഫൈവ്സ്റ്റാർ ബാറുകളും തുറക്കും. ഫലത്തിൽ പാതയോര മദ്യനിയന്ത്രണം പൂർണ്ണമായും സംസ്ഥാനത്തു ഇല്ലാതായിരിക്കുകയാണ്.
പുതിയ ഉത്തരവു പുറത്തുവന്നതോടെ സംസ്ഥാന, ദേശീയ പാതയോരങ്ങളിലുള്ള നഗരസ്വഭാവമുള്ള പഞ്ചായത്തുകളിൽ ത്രീ സ്റ്റാര്‍ സൗകര്യങ്ങളുള്ള ബാറുകള്‍ തുറക്കാം. പുതിയ ലൈസന്‍സിനും അപേക്ഷിക്കാം.