അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അങ്ങേയറ്റത്തെ വക്താക്കളായാണ് കമ്യൂണിസ്റ്റുകാർ ഭാവിക്കുന്നതെങ്കിലും അവർ ഭരിക്കുന്ന രാജ്യങ്ങളിൽ സ്വാതന്ത്ര്യം കമ്മിയാണെന്നതിന്റെ മറ്റൊരു ഉദാഹരണം കൂടി. കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിൽ ജനങ്ങൾക്ക് മൊബൈലിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ അനുമതി കിട്ടിയത് ഇപ്പോൾ മാത്രം. അതും പൂർണമായല്ല , മാദ്ധ്യമ പ്രവർത്തകർക്ക് മാത്രമാണ് തൽക്കാലത്തേക്ക് അനുമതി.
ഭരണാധികാരികൾക്ക് കനിവ് വന്നാൽ ഈ അനുമതി എല്ലാവർക്കും നൽകിയേക്കും. ഇന്റർനെറ്റ് ഉപയോഗം വ്യാപകമാകുന്നത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നാണ് ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ വെളിപാട്. ഇന്റർനെറ്റ് ഉപയോഗം വ്യാപകമാകുന്നതോടെ അറിയാനുള്ള അവകാശം തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
കമ്യൂണിസ്റ്റ് ഭരണത്തിൽ പൊതുവെ പ്രതിപക്ഷ കക്ഷികളില്ലാത്തതിനാൽ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആരുമുണ്ടാകാറില്ല. അഥവാ ഇനിയാരെങ്കിലും സംസാരിച്ചാൽ തന്നെ പരലോകത്തേക്ക് പാസ്പോർട്ടോ അല്ലെങ്കിൽ ജയിലിൽ കിടക്കുകയോ ചെയ്യേണ്ടിവരുമെന്നതാണ് അനുഭവം. പണ്ട് സ്റ്റാലിന്റെ കാലത്ത് പാർട്ടി അംഗങ്ങൾക്കും പോളിറ്റ് ബ്യൂറോ മെംബർമാർക്കും വരെ ഫയറിംഗ് സ്ക്വാഡിന്റെ വെടിയുണ്ടയുടെ രുചി അറിയേണ്ടി വന്നിട്ടുണ്ട്.
ഇതെല്ലാമാണെങ്കിലും ഇന്ത്യയിലേയും വിശിഷ്യ കേരളത്തിലേയും കമ്യൂണിസ്റ്റ് തള്ളുകൾക്ക് കുറവൊന്നുമുണ്ടായിട്ടില്ല. മറ്റൊരു സംഘടനയുടെ കൊടി പോലും കണ്ണിനു പിടിക്കാത്ത വിദ്യാർത്ഥി സംഘടനയുടെ കൊടിയിലെഴുതിയിരിക്കുന്നത് സ്വാതന്ത്ര്യം , ജനാധിപത്യം , സോഷ്യലിസം എന്നാണ് . പാർട്ടി വിട്ടു പോകുന്നവനെ വെട്ടിക്കൊന്നിട്ട് ചെവിയിൽ പറയുന്നതോ അന്യന്റെ ശബ്ദത്തെ സംഗീതം പോലെ ആസ്വദിക്കണമെന്നും.
ഇരട്ടത്താപ്പുകൾ ഉപയോഗിച്ച് അളന്നളന്ന് ഇനിയിപ്പോൾ അളക്കാൻ ഒന്നുമില്ലെന്നുള്ള അവസ്ഥയിലാണ് പാർട്ടി ഇപ്പോൾ .എന്തായാലും ക്യൂബൻ സഖാക്കൾക്ക് വെളിവ് വന്നത് കാരണം ഇരുമ്പുമറകളിൽ നിന്നൊരൽപ്പം വെളിച്ചം അവിടെയുള്ള ജനങ്ങൾക്ക് കിട്ടുമെന്നുള്ളതാണ് ആകെയൊരാശ്വാസം.