തിരുവനന്തപുരം ; കേരളത്തിലെ പ്രളയത്തിലെ ജലനിരപ്പ് എന്നേക്കുമായി രേഖപ്പെടുത്താൻ സർക്കാർ തീരുമാനം.
പ്രളയത്താൽ ബാധിക്കപ്പെട്ട സർക്കാർ കെട്ടിടങ്ങൾ, വൈദ്യുത കാലുകൾ, തദ്ദേശസ്വയംഭരണ സ്ഥാപന കെട്ടിടങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, പൊതു ഗ്രന്ഥശാലകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ എയ്ഡഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഏറ്റവും ഉയർന്ന ജല നിരപ്പിൽ രേഖപ്പെടുത്തപ്പെട്ട പ്രളയ രേഖാ ഫലകം സ്ഥിരമായി സ്ഥാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു.
പ്രളയ ബാധിതമായ ഓരോ കെട്ടിടത്തിലും പ്രളയ രേഖാ ഫലകം സ്ഥാപിക്കേണ്ടത് പ്രസ്തുത കെട്ടിടത്തിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ജലനിരപ്പിലാണ്. കെട്ടിടത്തിന്റെ ഭൂനിരപ്പിൽ നിന്ന് ഏറ്റവും ഉയർന്ന ജലനിരപ്പിന്റെ അളവ് മീറ്ററിൽ ഫലകത്തിൽ രേഖപ്പെടുത്തണം,പ്രളയ ജലനിരപ്പ് ഏറ്റവും ഉയർന്ന തീയതി എന്നിവയും ഫലകത്തിൽ രേഖപ്പെടുത്തണം
രണ്ടാഴ്ചക്കകം ഫലകം പൂർത്തീകരിക്കാൻ ജില്ലാ കലക്ടർമാർ നിർദേശിക്കേണ്ടതാണ്. കേരള സംസ്ഥാന വൈദ്യതി ബോർഡ്, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയൊഴികെയുള്ള സ്ഥാപനങ്ങളിൽ ഈ പ്രവൃത്തിക്കായി വരുന്ന ചിലവ് ‘പ്രളയം-മറ്റു വകകൾ‘ എന്നയിനത്തിൽ രേഖപ്പെടുത്തണം. കേരള സംസ്ഥാന വൈദ്യുതി ബോർഡ്, പൊതുമേഖലാ സഥാപനങ്ങൾ എന്നിവ ഇതിനായി സ്വന്തം ഫണ്ട് ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.