ദുബായ് : ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി തിലക് റായിഡുവിന് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ബൗൾ ചെയ്യുന്നതിൽ നിന്ന് വിലക്ക്. സംശയകരമായ ബൗളിംഗ് ആക്ഷനെ തുടർന്നാണ് ഐ.സി.സി വിലക്ക് ഏർപ്പെടുത്തിയത്. സിഡ്നിയിൽ ഓസ്ട്രേലിയക്ക് എതിരെ നടന്ന കളിയിൽ ബൗൾ ചെയ്തപ്പോഴാണ് പരാതി ഉയർന്നത്. തുടർന്ന് പതിനാലു ദിവസത്തിനകം ഹാജരാകണമെന്ന് ഐസിസി ആവശ്യപ്പെട്ടു. ഇതിൽ വീഴ്‌ച്ച വരുത്തിയതിനെ തുടർന്നാണ് നടപടി.
ശാരീരിക അസ്വസ്ഥതയെ തുടർന്ന് മുഹമ്മദ് ഷമി ഗ്രൗണ്ട് വിട്ടപ്പോഴാണ് ക്യാപ്ടൻ വിരാട് കോലി റായിഡുവിനെ ബൗളിംഗ് ഏൽപ്പിച്ചത്. രണ്ട് ഓവറാണ് റായിഡു ബൗൾ ചെയ്തത്. വലങ്കയ്യൻ ഓഫ് ബ്രേക്ക് ബൗളറായ റായിഡുവിന്റെ ആക്ഷൻ സംശയത്തിനിടയാക്കിയതിനെ തുടർന്നാണ് വിഷയം ഐസിസിയുടെ മുന്നിലെത്തിയത്.ബൗളിംഗ് നിയമ വിരുദ്ധമല്ലെന്ന് തെളിയിക്കുന്നതു വരെ റായിഡുവിനു വിലക്ക് തുടരും. അതേ സമയം ആഭ്യന്തര ക്രിക്കറ്റിൽ ബൗൾ ചെയ്യുന്നതിനു വിലക്ക് തടസ്സമല്ല.