ഹാമിൽട്ടൻ: ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യക്ക് ദയനീയ തോൽവി. 212 പന്തുകൾ ബാക്കി നിൽക്കേ 8 വിക്കറ്റിനാണ് കിവീസിന്റെ ജയം. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്‌ക്ക് 30.5 ഓവറിൽ 92 റൺസെടുക്കുന്നതിനിടയിൽ എല്ലാവരും കൂടാരം കയറി. 20 റൺസ് വഴങ്ങി 5 വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടാണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.
ഇന്ത്യൻ നിരയിൽ നാല് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 18 റൺസെടുത്ത യുസ് വേന്ദ്ര ചാഹലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ശിഖർ ധവാൻ, ഹർദ്ദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവരാണ് ചാഹലിനെ കൂടാതെ രണ്ടക്കം കടന്ന ഇന്ത്യക്കാർ.
മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് 14.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 14 റൺസെടുത്ത ഗുപ്റ്റിലിനെയും 11 റൺസെടുത്ത വില്യംസണെയും ഭുവനേശ്വർ കുമാറാണ് പുറത്താക്കിയത്.
ഇന്ത്യക്കെതിരെ ഇത്രയധികം പന്തുകൾ ബാക്കി നിൽക്കേ ഒരു ടീം വിജയം നേടുന്നത് ഇതാദ്യമായാണ്.