വെല്ലിംഗ്ടൺ: ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിൽ ന്യൂസിലൻഡിന് 253 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 49.5 ഓവറിൽ 252 റൺസിന് എല്ലാവരും പുറത്തായി. മധ്യനിരയുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്‌ക്ക് കരുത്തായത്.
90 റൺസെടുത്ത അമ്പാട്ടി റായിഡുവും അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹാർദ്ദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ മാന്യമായ സ്കോറിൽ എത്തിച്ചത്. 22 പന്തിൽ രണ്ട് ബൗണ്ടറിയും അഞ്ച് സിക്സറും ഉൾപ്പെടെ പാണ്ഡ്യ 45 റൺസെടുത്തു.
വിജയ് ശങ്കർ 45 ഉം കേദാർ ജാദവ് 34ഉം റൺസെടുത്തു. 18 റൺസ് നേടുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായി വൻ തകർച്ചയെ നേരിട്ടപ്പോൾ വിജയ് ശങ്കറും റായിഡുവും ചേർന്നുള്ള 98 റൺസിന്‍റെ അഞ്ചാം വിക്കറ്‍റ് കൂട്ടുകെട്ടാണ് ഇന്ത്യയ്‌ക്ക് ജീവൻ നൽകിയത്.
ഓപ്പണർമാരായ രോഹിത് ശർമ്മയ്‌ക്ക് രണ്ടും ശിഖർ ധവാന് ആറും റൺസെടുക്കാനേ കഴിഞ്ഞുള്ളു. ശുഭ്മാൻ ഗിൽ ഏഴ് റൺസെടുത്തും എം.എസ്.ധോണി ഒരു റണ്ണെടുത്തും പുറത്തായി.
മൂന്ന് മാറ്റങ്ങളുമായാണ് ഇന്ന് ഇന്ത്യ ഇറങ്ങിയത് എം.എസ്.ധോണിയും മുഹമ്മദ് ഷമിയും വിജയ് ശങ്കറും ടീമിൽ ഇടം നേടിയപ്പോൾ, ദിനേശ് കാർത്തിക്ക് , ഖലീൽ അഹമ്മദ്, കുൽദീപ് യാദവ് എന്നിവരെ ഒഴിവാക്കി. പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യ നാലാം ജയമാണ് ലക്ഷ്യമിടുന്നത്.