ഹാമിൽട്ടൺ: ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിലൊരാളാണ് ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണി. വിക്കറ്റിന് പിന്നിൽ മറ്റാർക്കും അവകാശപ്പെടാനാവാത്ത നിരവധി നേട്ടങ്ങൾ ധോണിയ്‌ക്ക് സ്വന്തമാണ്. കരിയറിലെ മുന്നൂറാം ട്വന്റി20 മത്സരത്തിലും വിക്കറ്റിന് പിന്നിലുള്ള മിന്നും പ്രകടനം ധോണി ആവർത്തിച്ചു.
ന്യൂസിലൻഡിനെതിരായ പരമ്പരയിലെ അവസാന ട്വന്റി20 മത്സരത്തിൽ കിവീസ് ഓപ്പണർ ടിം സീഫർട്ടായിരുന്നു ഇത്തവണ ധോണിയുടെ ഇര. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് അടിച്ച് തകർക്കുന്നതിനിടെയാണ് ധോണിയുടെ വക മിന്നൽ പ്രകടനം.
കുൽദീപ് യാദവെറിഞ്ഞ എട്ടാം ഓവറിലെ നാലാം പന്ത് നേരിട്ട സീഫർട്ടിന് പിഴച്ചു. താരത്തിന്റെ വലത് കാൽ പൊങ്ങിയ ചെറിയ സമയത്തിനുള്ളിൽ ധോണി സ്റ്റംമ്പ് കുലുക്കി. വിക്കറ്റിനായി അപ്പീൽ നടത്തിയപ്പോഴും സാധാരണ അപ്പീലായി മാത്രമേ എല്ലാവരും പരിഗണിച്ചുള്ളൂ. ഏറെ നേരത്തെ പരിശോധനയ്‌ക്ക് ഒടുവിൽ തേർഡ് അംപയർ ഔട്ട് വിളിച്ചു.
https://twitter.com/rati_sankar/status/1094503138919215104
ഇതിൽ ഏറ്റവും ശ്രദ്ധേയ കാര്യം വെറും 0.099 സെക്കന്റിനുള്ളിലായിരുന്നു ധോണിയുടെ റിയാക്ഷനും സ്റ്റംപിങ്ങും. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് വേണ്ടി ടിം സീഫർട്ട് 25 പന്തിൽ 43 റൺസെടുത്ത് തകർത്തടിക്കുമ്പോളായിരുന്നു ഈ വിക്കറ്റ്.
ധോണിയുടെ കരിയറിലെ മുന്നൂറാം ട്വന്റി20 മത്സരമായിരുന്നു ഇന്നത്തേത്. ഇന്ത്യക്ക് വേണ്ടി 96 മത്സരങ്ങളാണ് ധോണി കളിച്ചത്. ബാക്കിയുള്ളത് ഐപിഎൽ, ചാമ്പ്യൻസ് ലീഗ് മത്സരങ്ങളാണ്. 300 ട്വന്റി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ധോണി. 446 മത്സരങ്ങൾ കളിച്ച വിൻഡീസ് താരം കീറൻ പൊള്ളാർഡാണ് ഏറ്റവുമധികം ട്വന്റി 20 മത്സരങ്ങൾ കളിച്ച താരം.















