റാഞ്ചി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ധീരജവാൻമാർക്ക് ആദരമർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ജവാൻമാരോടുള്ള ആദര സൂചകമായി സൈനിക തൊപ്പിയണിഞ്ഞാണ് ഓസിസിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ടീം ഇന്ത്യ കളിക്കാനിറങ്ങിയത്. ഇതിന് പുറമെ ഇന്ത്യൻ താരങ്ങൾ മത്സരത്തിൽ നിന്ന് ലഭിക്കുന്ന പ്രതിഫല തുക നാഷണൽ ഡിഫൻസ് ഫണ്ടിലേക്ക് നൽകും.
ടോസിംഗ് സമയത്തി ഇന്ത്യൻ നായകൻ വിരാട് കോഹ് ലിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ഇന്ത്യൻ ടീം പ്രത്യേക തൊപ്പിയണിഞ്ഞാമ് കളിക്കുന്നതെന്നും ഈ മത്സരം സൈനികർക്ക് സമർപ്പിക്കുന്നുവെന്നും കോഹ് ലി പറഞ്ഞു. മുഴുവൻ ഇന്ത്യൻ താരങ്ങളും മാച്ച് ഫീ ഡിഫൻസ് ഫണ്ടിലേക്ക് നൽകാൻ തീരുമാനിച്ചതായും കോഹ് ലി അറിയിച്ചു. സൈനികരുടെ കുടുംബത്തിനാുവേണ്ടി എല്ലാവരും ഡിഫൻസ് ഫണ്ടിലേക്ക് സംഭാവന കൈമാറണമെന്നും കോഹ് ലി പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യമത്സരത്തിൽ സൈനികർക്ക് ആദരമർപ്പിച്ച് കറുത്ത ബാൻഡ് അണിഞ്ഞായിരുന്നു ഇന്ത്യൻ ടീം കളിക്കാനിറങ്ങിയത്. ഇത് കൂടാതെ രണ്ട് മിനിറ്റ് നേരം ഇന്ത്യ, ഓസ്ട്രേലിയ ടീമുകൾ പ്രാർത്ഥനയും നടത്തിയിരുന്നു.
ഫെബ്രുവരി പതിനാലിനായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തിൽ 40 സൈനികരായിരുന്നു വീരമൃത്യു വരിച്ചത്. സ്ഫോടകവസ്തു നിറച്ച കാർ സൈനികരുടെ വാഹനവ്യൂഹത്തിന് നേർക്ക് ഇടിച്ചുകയറ്റുകയായിരുന്നു.