ഷാർജ : സൈനികത്തൊപ്പി ധരിച്ച് ക്രിക്കറ്റ് കളിച്ച ഇന്ത്യൻ ടീമിനെതിരെ നടപടിയെടുക്കണമെന്ന പാക് ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ആവശ്യം ഐസിസി തള്ളി.പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് സൈനികത്തൊപ്പിക്ക് സമാനമായ തൊപ്പി ധരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കാനിറങ്ങിയത് അനുവാദത്തോടെയാണെന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ വ്യക്തമാക്കി. ഇതിനായി ബിസിസിഐ നേരത്തെ അനുവാദം ചോദിച്ചിരുന്നെന്നും അത് നൽകിയിരുന്നുവെന്നുമാണ് ഐസിസിയുടെ മറുപടി.
കളി രാഷ്‌ട്രീയവത്കരിക്കുന്നെന്ന് ആരോപിച്ചാണ് പാക് ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഐസിസിക്ക് പരാതി നൽകിയത്. പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയാണ് ഇന്ത്യൻ ടീമിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്.പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഈ വിഷയം ഉയർത്തുന്നതിനു മുൻപ് ഐ.സി.സി വിഷയത്തിൽ നടപടിയെടുക്കണമെന്നായിരുന്നു പാകിസ്ഥാന്റെ ആവശ്യം. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് ഔദ്യോഗികമായി പ്രതിഷേധിക്കാനും ഖുറെഷി ആഹ്വാനം ചെയ്തിരുന്നു.
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിലാണ് ഇന്ത്യൻ ടീം സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കളിക്കാനിറങ്ങിയത്. കളിയുടെ പ്രതിഫലം സൈനികരുടെ കുടുംബങ്ങൾക്കുള്ള ക്ഷേമ നിധിയിലേക്ക് സംഭാവനയും ചെയ്തു. ഇതാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. അന്താരാഷ്‌ട്രതലത്തിൽ ഒറ്റപ്പെട്ട പാകിസ്ഥാന് മറ്റൊരു തിരിച്ചടി കൂടിയാണ് ഐസിസിയുടെ തീരുമാനം.