ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിൽ മുസ്ലീം പള്ളിയിലുണ്ടായ വെടിവെയ്പ്പിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. പള്ളിയിൽ വെടെവെയ്പ്പ് ഉണ്ടാകുന്ന സമയം അതിന്റെ പരിസരത്തുണ്ടായിരുന്നു ബംഗ്ലാദേശ് ടീം. തങ്ങൾ സുരക്ഷിതരാണെന്ന് ഉടൻ തന്നെ ബംഗ്ലാദേശ് താരം തമീം ഇക്ബാൽ ട്വീറ്റ് ചെയ്തു.
ആക്രമണത്തിൽ നിന്ന് തങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണെന്ന് ബംഗ്ലാദേശ് ടീമിനൊപ്പമുണ്ടായിരുന്ന ഇഎസ്പിഎൻ ക്രിക് ഇൻഫോ പ്രതിനിധി മുഹമ്മദ് ഇസാം പ്രതികരിച്ചു. ഞങ്ങൾ ഭാഗ്യമുള്ളതുകൊണ്ടാണ് രക്ഷപ്പെട്ടത്. ഇനിയും ഇങ്ങനെയൊരു കാഴ്ച കാണാൻ ഇടവരുത്തരുതേയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും ഇസാം ട്വീറ്റ് ചെയ്തു.
തങ്ങൾ പള്ളിയിലേക്ക് പ്രവേശിക്കാൻ തുടങ്ങുമ്പോൾ ഒരു സ്ത്രീ വന്ന് തങ്ങളെ തടഞ്ഞുവെന്നും അതിനാലാണ് രക്ഷപ്പെട്ടതെന്നും ഇസാം റിപ്പോർട്ട് ചെയ്യുന്നു. പള്ളിയുടെ പരിസരത്തുനിന്ന് ബംഗ്ലാദേശ് ടീം രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും മുഹമ്മദ് ഇസാം തന്റെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
ദൈവത്തിന് സ്തുതി, മരണത്തില്‍ നിന്ന് ദൈവം ഞങ്ങളെ രക്ഷപ്പെടുത്തിയിരിക്കുന്നുവെന്ന് ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റനും ബാറ്റ്‌സ്മാനുമായ മുഷ്ഫിഖര്‍ റഹീം ട്വീറ്റ് ചെയ്തു. ഹൃദയം നിലച്ചുപോയേക്കാവുന്ന അവസ്ഥയായിരുന്നെന്നും എല്ലാവരും പരിഭ്രാന്തിയിലാണെന്നുമായിരുന്നു ബംഗ്ലാദേശിന്റെ സ്ട്രാറ്റെജിക് അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു.
ആക്രമണം ഉണ്ടായ ഉടനെ തന്നെ ടീം അംഗങ്ങളെ തിരികെ ഹോട്ടലില്‍ എത്തിക്കുകയായിരുന്നു.
അതേസമയം, മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പ്പിനെ തുടർന്ന് ബംഗ്ലാദേശ്-ന്യൂസിലാന്‍ഡ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം റദ്ദാക്കി. ഇരു രാജ്യങ്ങളുടേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സംയുക്തമായാണ് മത്സരം റദ്ദാക്കാന്‍ തീരുമാനിച്ചത്. ശനിയാഴ്ചയായിരുന്നു ഹെഗ്‌ലി ഓവല്‍ ടെസ്റ്റ് തുടങ്ങേണ്ടിയിരുന്നത്.