ജയ്പൂർ: ഐപിഎൽ ക്രിക്കറ്റിൽ നാലാം ജയത്തോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒന്നാമത്. ജയ്പൂരിൽ നടന്ന മത്സരത്തിൽ ആതിഥേയരായ രാജസ്ഥാൻ റോയൽസിനെ എട്ട് വിക്കറ്റിനാണ് കൊൽക്കത്ത കീഴടക്കിയത്. 140 റൺസ് വിജയലക്ഷ്യം 37 പന്ത് ശേഷിക്കെ കൊൽക്കത്ത മറികടന്നു.
അർദ്ധ സെഞ്ചുറി നേടിയ ക്രിസ് ലിന്‍റെയും 47 റൺസ് എടുത്ത സുനിൽ നരെയ്ന്‍റെയും മികച്ച ബാറ്റിംഗാണ് കൊൽക്കത്തയ്‌ക്ക് ജയം സമ്മാനിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 91 റൺസ് എടുത്തു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 139 റൺസ് എടുത്തത്. 73 റൺസ് എടുത്ത സ്റ്റീവൻ സ്മിത്താണ് ടോപ് സ്കോറർ. ജോസ് ബട്‍ലർ 37 റൺസ് എടുത്തു. അഞ്ച് മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള രാജസ്ഥാൻ ഏഴാം സ്ഥാനത്താണ്.
നേരത്തെ ആദ്യ മത്സരത്തിൽ, ബാംഗ്ലൂരിനെ ഡൽഹി തോൽപ്പിച്ചിരുന്നു. ഹോം ഗ്രൗണ്ടിൽ ബാംഗ്ലൂർ ഡൽഹിയോട് നാല് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ബാംഗ്ലൂർ ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ ഡൽഹി മറികടന്നു. 50 പന്തിൽ 67 റൺസ് എടുത്ത ശ്രേയസ് അയ്യരാണ് ഡൽഹിയ്‌ക്ക് ജയമൊരുക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 149 റൺസ് എടുത്തത്. 41 റൺസ് എടുത്ത വിരാട് കോഹ്‍ലിയാണ് ടോപ് സ്കോറർ. 21 റൺസ് വഴങ്ങി ബാംഗ്ലൂരിന്‍റെ നാല് വിക്കറ്റെടുത്ത കഗിസോ റബാദയാണ് കളിയിലെ താരം.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ തുടർച്ചയായ ആറാം തോൽവിയായിരുന്നു ഇത്. ഇതോടെ സീസണിൽ ഒരു ജയം പോലും നേടാനാകാതെ ബാംഗ്ലൂർ പട്ടികയിൽ അവസാന സ്ഥാനത്താണ്.















