ദുബായ്: ലോകകപ്പിനുള്ള ടീമുകളെ എല്ലാ രാജ്യങ്ങളും പ്രഖ്യാപിച്ചതിന് ശേഷം ഐസിസിയുടെ വയായി ഒരു ടീമിനെ കൂടി പ്രഖ്യാപിച്ചു. ലോകകപ്പിൽ കളിക്കാനല്ല കളിക്കാനാകത്തവരെ ഉൾപ്പെടുത്തിയാണ് ഐസിസി പതിനൊന്ന് അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. നിർഭാഗ്യ ഇലവൺ എന്ന് പേരിട്ടിരിക്കുന്ന ടീമിൽ ഇന്ത്യയിൽ നിന്ന് രണ്ട് താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
ഋഷഭ് പന്ത്, അമ്പാട്ടി റായിഡു എന്നിവരാണ് ഈ നിർഭാഗ്യ ടീമിൽ ഇടം പിടിച്ച ഇന്ത്യൻ താരങ്ങൾ. ലോകകപ്പ് ടീമിൽ ഉൾപ്പെടുമെന്ന് ഉറപ്പിച്ചിരുന്ന താരങ്ങളായിരുന്നു പന്തും റായിഡുവും. ഇന്ത്യൻ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി എല്ലാവരും ഉറപ്പിച്ചിരുന്ന താരമായിരുന്നു പന്ത്. നാലാം നമ്പറിൽ ബാറ്റ് ചെയ്യാനായി ആര് ഇറങ്ങും എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു അമ്പാട്ടി റായിഡു. എന്നാൽ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഇരുവരും പുറത്താവുകയായിരുന്നു.
Which of these XI players will you miss seeing most at #CWC19? https://t.co/l0e8yhd3lM
— ICC (@ICC) April 26, 2019
പാകിസ്ഥാനിൽ നിന്നും ശ്രീലങ്കയിൽ നിന്നും മൂന്ന് വീതം താരങ്ങളും ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയ ടീമുകളിൽ നിന്ന് ഓരോ താരങ്ങളും നിർഭാഗ്യ ഇലവനിൽ ഇടംപിടിച്ചിട്ടുണ്ട്.
മൊഹമ്മദ് റിസ്വാൻ, മൊഹമ്മദ് ആമിർ, ആസിഫ് അലി എന്നിവരാണ് പാകിസ്ഥാനിൽ നിന്ന് ഇടംപിടിച്ച താരങ്ങൾ. ദിനേഷ് ചണ്ടിമാലും, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിറോഷാൻ ഡിക്ക് വെല്ലയും, സ്പിന്നർ അഖില ധനഞ്ജയയുമാണ് ടീമിലെ ലങ്കൻ താരങ്ങൾ.
ഇംഗ്ലണ്ടിൽ നിന്ന് യുവ സൂപ്പർ താരം ജോഫ്ര ആർച്ചറും, വെസ്റ്റിൻഡീസിൽ നിന്ന് വെടിക്കെട്ട് ബാറ്റ്സ്മാൻ പൊള്ളാർഡും ഓസ്ട്രേലിയയിൽ നിന്ന് പീറ്റർ ഹാൻസ്കോമ്പാ നിർഭാഗ്യ ടീമിൽ ഇടം പിടിച്ച മറ്റ് താരങ്ങൾ. സ്റ്റീവ് സ്മിത്തിന്റെ തിരിച്ചുവരവാണ് ഹാൻസ്കോമ്പിന് ലോകകപ്പ് ടീമിലെത്തുന്നതിന് തിരിച്ചടിയായത്.















