ഹൈദരാബാദ്: ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസ് വീണ്ടും ചാമ്പ്യൻമാർ. ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 1 റൺസിന് തകർത്താണ് മുംബൈ കിരീടം ചൂടിയത്.
150 റൺസ് വിജയലക്ഷ്യം പിന്തുണ ചെന്നൈ സൂപ്പർ കിംഗ്സിന് 20 ഓവറിൽ 148 റൺസെടുക്കാനെ സാധിച്ചുള്ളൂ. 59 പന്തിൽ 80 റൺസ് നേടിയ ഷെയ്ൻ വാട്ട്സൺ മാത്രമാണ് ചെന്നൈ നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 149റൺസ് എടുത്തത്. ക്വിന്‍റൺ ഡി കോക്കും രോഹിത് ശർമയും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിരയ്‌ക്ക് മുതലാക്കാനായില്ല. അവസാന ഓവറുകളിൽ കീറൻ പൊള്ളാർഡ് തകർത്തടിച്ചതോടെയാണ് മുംബൈ സ്കോർ 140 കടന്നത്.
ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത്തിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു മുംബൈയുടെ തുടക്കം. ക്വിന്റൺ ഡി കോക്ക് 17 പന്തിൽ 29 റൺസും രോഹിത് 14 പന്തിൽ 15 റൺസുമെടുത്തു. ഇഷൻ കിഷൻ 23 ഉം ഹർദ്ദിക് പാണ്ഡ്യ 16 റൺസുമെടുത്ത് പുറത്തായപ്പോൾ പൊള്ളാർഡ് 21 പന്തിൽ 41 റൺസുമായി പുറത്താകാതെ നിന്നു.
ചെന്നൈയ്‌ക്ക് വേണ്ടി ദീപക് ചഹർ മൂന്നും ഷാർദ്ദൂൽ താക്കൂറും ഇമ്രാൻ താഹിറും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.















