ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ആറാം കിരീടത്തിനായി ഓസ്ട്രേലിയ ഇറങ്ങുന്നു. പന്തുചുരണ്ടൽ വിവാദങ്ങളിൽ നിറം മങ്ങിയ മഞ്ഞപ്പടയ്‌ക്ക് അഭിമാനത്തിന്റെ പോരാട്ടമാണ് ഈ ലോകകപ്പ്. വിലക്ക് പിന്നിട്ട് ക്രീസിൽ മടങ്ങിയെത്തുന്ന ഡേവിഡ് വാർണറിലും സ്റ്റീവൻ സ്മിത്തിലുമാണ് ഓസിസിന്റ പ്രതീക്ഷ.
വെസ്റ്റ് ഇൻഡീസിനെ ആദ്യത്തെ ലോകചാമ്പ്യന്മാരായി ക്രിക്കറ്റ് ലോകം വാഴ്‌ത്തുമ്പോൾ കലാശപ്പോരിൽ വീറോടെ പൊരുതി 18 റൺസ് അകലെ കിരീടം കൈവിട്ട ഇയാൻ ചാപ്പലും സംഘവും ഒരിക്കലും വിസ്മരിക്കപ്പെടുന്നില്ല. തളരാത്ത പോരാട്ടവീര്യവും ക്രിക്കറ്റിന്റെ അനിശ്ചിതത്വവും എന്തെന്ന് ക്രിക്കറ്റ് ലോകത്തിന് മുന്നിൽ തെളിയിച്ചാണ് ചാപ്പലും സംഘവും അന്ന് ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയത്.
79 ലെ ലോകകപ്പിലും 83 ലെ ലോകകപ്പിലും നിറം മങ്ങിയ ഓസിസ് 1987 ൽ ആദ്യമായി കിരീടത്തിൽ മുത്തമിട്ടു. അലൻ ബോർഡർ നയിച്ച ഓസിസ് ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടക്കിയത് ഏഴു റൺസിന്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടന്ന ആദ്യ ലോകകപ്പിൽ തകർപ്പൻ ബാറ്റിംഗിലൂടെ ഇംഗ്ലണ്ടിനെ ഫൈനലിൽ എത്തിച്ച ഗ്രഹാം ഗൂച്ചിനെ തുടക്കത്തിൽ വീഴ്‌ത്തിയതാണ് മത്സരത്തിൽ വഴിത്തിരിവായത്. 1996 ൽ ലോകകപ്പ് പോരാട്ടത്തിന് ഇന്ത്യൻ മണ്ണ് വേദിയായപ്പോൾ മാർക് ടെയ്ലറും സംഘവും ഫൈനലിലേക്ക് മുന്നേറിയെങ്കിലും ശ്രീലങ്കയുടെ പോരാട്ടവീര്യത്തിന് മുന്നിൽ കീഴടങ്ങി.
1999 ലും 2003 ലും 2007 ലും ഓസ്ട്രേലിയയുടെ അശ്വമേധത്തിനാണ് ലോകകപ്പ് സാക്ഷ്യം വഹിച്ചത്. 99 ൽ സ്റ്റീവോയും സംഘവും പാകിസ്ഥാനെ കീഴടക്കിയപ്പോൾ 2003 പോണ്ടിംഗും സംഘവും പരാജയപ്പെടുത്തിയത് ഇന്ത്യയെ. 2007 ൽ വീണ്ടും ഓസ്ട്രേലിയൻ ആധിപത്യം. ശ്രീലങ്കയെ തോൽപ്പിച്ച് തുടർച്ചയായ മൂന്ന് കിരീടങ്ങൾ. 2011 ൽ ഇന്ത്യ പകരം വീട്ടിയപ്പോൾ ഓസിസ് ക്വാർട്ടറിൽ തോറ്റ് മടങ്ങി. 2015 ൽ സ്വന്തംമണ്ണിൽ നടന്ന ലോകകപ്പിൽ ന്യൂസിലൻഡിനെ കീഴടക്കി മൈക്കിൾ ക്ലാർക്കിന്റെ ടീം വീണ്ടും കിരീടത്തിൽ മുത്തമിട്ടു.
കിരീടം നിലനിർത്താനിറങ്ങുന്ന ഓസ്ട്രേലിയക്ക് കാര്യങ്ങൾ തന്നോളം പോന്ന കരുത്തരെയാണ് ഇത്തവണ നേരിടേണ്ടി വരിക. പന്തുചുരണ്ടൽ വിവാദവും വിലക്കും കരിനിഴൽ വീഴ്‌ത്തിയ ഓസ്ട്രേലിയക്ക് മാനം വീണ്ടെടുക്കാൻ ലോകകപ്പ് അനിവാര്യമാണ്. അരോൺ ഫിഞ്ച് നയിക്കുന്ന ബാറ്റിംഗ് നിരയിൽ ഡേവിഡ് വാർണറും സ്റ്റീവൻ സ്മിത്തും ഷോൺ മാർഷും ഒക്കെയുണ്ട്. ഓൾറൗണ്ട് മികവുമായി ഗ്ലെൻ മാക്സ് വെല്ലും മാർകസ് സ്റ്റോണിസും. പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും ബെഹ്റെൻഡോർഫും ഉൾപ്പെട്ട പേസ് നിര. സ്പിന്നർമാരായി ആദം സാംപയും നഥാൻ ലിയോണും.
അലൻ ബോർഡറുടേയും സ്റ്റീവോയുടേയും പിൻഗാമികളാകാൻ ഫിഞ്ചിനും വാർണർക്കും സ്മിത്തിനുമൊക്കെ സാധിച്ചാൽ ക്രിക്കറ്റിലെ ആറാം തമ്പുരാനായി ഓസ്ട്രേലിയ മാറിയേക്കാം.















