ലോകകപ്പിൽ കന്നിക്കിരീടം ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നു. 1992 ലെ ലോകകപ്പ് മുതൽ കിരീടത്തിനായുള്ള പോരാട്ടത്തിൽ മുൻനിരയിലുള്ള പ്രോട്ടീസിന് സെമിയിൽ നാല് തവണയാണ് കാലിടറിയത്. നിർഭാഗ്യത്തിന്റെ ചരിത്രം തിരുത്താനുറച്ചാണ് ഫാഫ് ഡുപ്ലസിയും സംഘവും എത്തുന്നത്.
വർണവിവേചനത്തിന്റെ വിലക്ക് പിന്നിട്ട് 1992 ലെ ലോകകപ്പിനെത്തിയ കെപ്ലർ വെസൽസിന്റെ സംഘം സെമിഫൈനലിൽ തോറ്റത് ഇംഗ്ലണ്ടിനോടായിരുന്നില്ല. മഴയ്ക്ക് പിന്നാലെയെത്തിയ മഴ നിയമത്തോടായിരുന്നു. 13 പന്തിൽ 22 റൺസ് എന്ന വിജയലക്ഷ്യം മഴനിയമത്തിന്റെ കുരുക്കിൽ ഏഴ് പന്തിൽ 22 ഉം പിന്നെ ഒരു പന്തിൽ 22 മായി ചുരുങ്ങിയപ്പോൾ തോറ്റത് ക്രിക്കറ്റ് തന്നെയായിരുന്നു.
99 ൽ നിർഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിൽ വന്നപ്പോൾ സെമിയിൽ ഓസ്ട്രേലിയ്ക്കെതിരായ മത്സരം സമനിലയിൽ. മികച്ച റൺറേറ്റുമായി ഓസ്ട്രേലിയ ഫൈനൽ ഉറപ്പിച്ചപ്പോൾ പ്രോട്ടീസ് പുറത്ത്. 2003 ൽ മഴനിയമം കണക്ക് കൂട്ടൽ തെറ്റിച്ചു. 2007 ൽ ഓസ്ട്രേലിയയും 2015ൽ ന്യൂസിലൻഡും സെമിയിൽ വഴിമുടക്കികളായെത്തി. ഓരോ തവണയും ഫേവറിറ്റുകളായെത്തി നോക്കൗട്ട് റൗണ്ടിൽ സമ്മർദ്ദത്തിന് മുന്നിൽ ഇടറിവീഴുന്ന പ്രോട്ടീസ് ക്രിക്കറ്റ് ആരാധകരുടെ നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ്.
ഈ ദുർവിധി മറികടക്കുകയാണ് ഈ ലോകകപ്പിനെത്തുന്ന ഏറ്റവും വിജയശതമാനമുള്ള ഡു പ്ലസിയുടെ ദൗത്യം. ഡു പ്ലസിക്ക് പുറമെ ഹാഷിം ആംലയും ക്വിന്റൺ ഡി കോക്കും ഡേവിഡ് മില്ലറും ഉൾപ്പെട്ട ബാറ്റിംഗ് നിര. ഡെയ്ൽ സ്റ്റെയ്ൻ നയിക്കുന്ന പേസ് പടയിൽ കാഗിസോ റബാദയും ലുംഗി എൻഗിഡിയും. സ്പിൻ ബൗളിംഗുമായി ഇമ്രാൻ താഹിർ. ഓൾറൗണ്ട് മികവുമായി ജെ പി ഡുമിനിയും ഡെയ്ൻ പ്രിട്ടോറിയോസും ക്രിസ് മോറിസും.
ബാറ്റിംഗിലും ബൗളിംഗിലും വൈവിദ്ധ്യമേറേയുണ്ട് പ്രോട്ടീസിന് അവകാശപ്പെടാൻ. മെയ് 30 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ അതിഥേയരായ ഇംഗ്ലണ്ടിനെതിരെ പോരാട്ടം തുടങ്ങുന്ന പ്രോട്ടീസിന് കിരീടത്തിലേക്ക് മുന്നേറാൻ ഇനി വേണ്ടത് ഭാഗ്യത്തിന്റെ പിന്തുണ മാത്രം.















