ട്രെന്റ്ബ്രിജ്: ‘ഗെയിലാട്ടം’ വീണ്ടും റെക്കോർഡിട്ടു. ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റെക്കോർഡ് ഇനി വിൻഡീസ് വെറ്ററൻ താരം ക്രിസ്റ്റഫർ ഹെൻറി ഗെയിലിന് സ്വന്തം.
പാകിസ്ഥാനെതിരെ ഇന്ന് നടന്ന മത്സരത്തിൽ മൂന്ന് സിക്സറുകൾ നേടിയതോടെയാണ് ഗെയിൽ പുതിയ ചരിത്രം കുറിച്ചത്. ലോകകപ്പ് മത്സരങ്ങളിൽ നിന്ന് നാൽപ്പത് സിക്സറുകളാണ് ഗെയിൽ അടിച്ചു കൂട്ടിയിരിക്കുന്നത്. 37 സിക്സറുകൾ നേടിയ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സാണ് പട്ടികയിൽ ഗെയിലിന് പിന്നിൽ.
34 പന്തുകളിൽ നിന്ന് 50 റൺസ് സ്കോർ ചെയ്ത ക്രിസ് ഗെയിലിന്റെ ബാറ്റിംഗ് മികവിൽ വെസ്റ്റ് ഇൻഡീസ് പാകിസ്ഥാനെ 7 വിക്കറ്റിന് തകർത്തിരുന്നു.















