നോട്ടിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയയ്‌ക്ക് 48 റൺസ് ജയം. 382 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റിന് 333 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. ലോകകപ്പിൽ തന്റെ രണ്ടാം സെഞ്ചുറിയുമായി ഓസിസിന് കൂറ്റൻ സ്കോർ സമ്മാനിച്ച ഡേവിഡ് വാർണറാണ് കളിയിലെ താരം.
ഡേവിഡ് വാർണറും, അരോൺ ഫിഞ്ചും ഉസ്മാൻ ഖ്വാജയും തീർത്ത റൺമലയ്‌ക്ക് മുന്നിൽ പകച്ച് നിൽക്കാതെ ബംഗാൾ കടുവകൾ. വീരോചിത പോരാട്ടത്തിനൊടുവിൽ പരാജയം സമ്മതിച്ചത് 48 റൺസിന്.
ടോസിലെ ഭാഗ്യം ഫിഞ്ചിനെ തുണച്ചപ്പോൾ നോട്ടിംഗ്ഹാമിൽ റൺമഴ തീർത്ത് ഓസിസ്. ഡേവിഡ് വാർണറും അരോൺ ഫിഞ്ചും ഓപ്പണിംഗ് വിക്കറ്റിൽ ഓസിസിന് നൽകിയത് സ്വപ്നതുല്യമായ തുടക്കം. 125 പന്തിൽ നിന്നും 121 റൺസ്.
ഫിഞ്ച് 53 റൺസുമായി മടങ്ങിയപ്പോൾ കടുവാക്കൂട്ടിലേക്കുള്ള വാർണറുടെ റൺവേട്ടയ്‌ക്ക് കൂട്ടായി ഉസ്മാൻ ഖ്വാജ. ഇതിനിടെ വാർണർ സെഞ്ചുറി പൂർത്തിയാക്കി. 110 പന്തിൽ നിന്നും രണ്ട് സിക്സറും ഏഴ് ബൗണ്ടറികളുമടക്കം.
ഖ്വാജയ്‌ക്കൊപ്പം വാർണർ രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയത് 192 റൺസിന്‍റെ കൂട്ടുകെട്ട്. വാർണർ 166 ഉം ഖ്വാജ 89 ഉം റൺസുമായി മടങ്ങിയെങ്കിലും അവസാന ഓവറുകളിൽ മാക്സ് വെല്ലും സ്റ്റോണിസും ആഞ്ഞടിച്ചതോടെ ഓസിസ് അഞ്ച് വിക്കറ്റിന് 381 റൺസ്.
സൗമ്യ സർക്കാരിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും റൺമല കടക്കാൻ തകർപ്പൻ ഫോമിലുള്ള ഷക്കീബ് അൽ ഹസൻ എത്തിയതോടെ തമിം ഇഖ്ബാൽ പോരാട്ടം കടുപ്പിച്ചു. ഇരുവരും ചേർന്ന് ബംഗ്ലാദേശിനെ നൂറുകടത്തിയതിന് പിന്നാലെ ഷക്കീബ് മടങ്ങി. 41 റൺസുമായി. പിന്നാലെ തമിം ഇഖ്ബാലും.
മുഹമ്മദുള്ളയെ കൂട്ടുപിടിച്ച് മുഷ്ഫിക്കൂർ റഹിം പോരാട്ടം നയിച്ചതോടെ ബംഗ്ലാദേശ് പ്രതീക്ഷയിൽ. നാല് വിക്കറ്റിന് 175 റൺസ് എന്ന നിലയിൽ നിന്നും ബംഗ്ലാദേശ് 300 പിന്നിട്ടു. മുഹമ്മദുള്ള 50 പന്തിൽ 69 റൺസുമായി മടങ്ങിയതോടെ ബംഗ്ലാദേശിന്‍റെ പോരാട്ടം അവസാനിച്ചു. ബംഗ്ലാ ആരാധകരുടെ മനസിന് ആശ്വാസമായി മുഷ്ഫിക്കുറിന്‍റെ സെഞ്ചുറി 95 പന്തിൽ നിന്ന്.
ആറ് മത്സരങ്ങളിൽ നിന്നും അഞ്ച് ജയത്തോടെ പത്ത് പോയിന്റുമായി ഓസ്ട്രേലിയ പോയിന്റ് പട്ടികയിൽ ഒന്നാമത്. അത്രതന്നെ മത്സരങ്ങളിൽ നിന്നും ബംഗ്ലാദേശിന് അഞ്ച് പോയിന്റ് മാത്രം.















