എഡ്ജ്ബാസ്റ്റൺ: ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ 28 റൺസിന് തകർത്ത് ഇന്ത്യ സെമിയിൽ പ്രവേശിച്ചു. ഇന്ത്യ ഉയർത്തിയ 315 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് ഇന്നിംഗ്സ് 286 ൽ അവസാനിക്കുകയായിരുന്നു. ജസ്പ്രീത് ബൂമ്രയുടെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.
ഹർദ്ദിക് മൂന്നും ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, യുസ് വേന്ദ്ര ചാഹൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ബംഗ്ലാദേശിനായി ഷക്കീബ് അൽ ഹസനും മുഹമ്മദ് സെയ്ഫുദ്ദീനും അർദ്ധ സെഞ്ച്വറി നേടി.
നേരത്തെ ആദ്യം ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിലാണ് 314 റൺസ് അടിച്ചുകൂട്ടിയത്. ഓപ്പണർമാരായ രോഹിത് ശർമ്മ സെഞ്ച്വറിയും ലോകേഷ് രാഹുൽ അർദ്ധ സെഞ്ച്വറിയും നേടി. ഓപ്പണിംഗ് വിക്കറ്റിൽ 180 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. യുവതാരം ഋഷഭ് പന്ത് 48 റൺസെടുത്തു.
7 ബൗണ്ടറികളും 5 സിക്സറുകളും സഹിതം കരിയറിലെ 26-ാമത്തെയും ഈ ലോകകപ്പിലെ നാലാമാത്തേയും സഞ്ച്വറിയുമായി ‘ഹിറ്റ്മാന്’ കളം നിറഞ്ഞതോടെയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ നേടാനായത്. ലോകകപ്പില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡ് മറികടന്ന രോഹിത് ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളെന്ന(4) സംഗക്കാരയുടെ റെക്കോര്‍ഡിനൊപ്പമെത്തി.















