മാരക്കാന: കോപ്പ അമേരിക്ക കിരീടം തിരിച്ചുപിടിച്ച് ബ്രസീൽ. ഗാബ്രീയേല്‍ ജീസസ് എല്ലാ അര്‍ത്ഥത്തിലും കളംനിറഞ്ഞതോടെ പെറുവിനെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്. ഇതോടെ ഒൻപതാം തവണയാണ് ബ്രസീൽ കോപ്പ കിരീടത്തിൽ മുത്തമിടുന്നത്.
15-ാം മിനിറ്റിൽ എവർട്ടന്റെ വക ബ്രസീലിന്റെ ആദ്യ ഗോൾ. പെറു താരങ്ങളെ കബളിപ്പിച്ച് ജീസസ് നൽകിയ ക്രോസ് എവർട്ടൺ കൃത്യമായി വലയിലെത്തിച്ചു. എന്നാൽ അതിന്റെ ആവേശം അടങ്ങുന്നതിന് മുൻപ് 44-ാം മിനിറ്റിൽ പെറു ഗോൾ മടക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ഗാബ്രിയേല്‍ ജീസസിലൂടെ ബ്രസീൽ ലീഡ് നേടി.
69-ാം മിനിറ്റിൽ ജീസസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് ബ്രസീൽ മത്സരം പൂർത്തിയാക്കിയത്. രണ്ട് മഞ്ഞക്കാർഡ് കണ്ടതിനെ തുടർന്നായിരുന്നു ബ്രസീൽ ആക്രമണത്തിന്റെ നെടുംതൂണായിരുന്ന ജീസസിന്റെ പുറത്താകൽ.
90-ാം മിനിറ്റിൽ വീണുകിട്ടിയ പെനാൽറ്റി പിഴയ്‌ക്കാതെ വലയിലാക്കി പകരക്കാരൻ റിച്ചാർലിസൺ ബ്രസീലിന്റെ ലീഡ് വീണ്ടുമുയർത്തി. എവർട്ടനെ ഫൗൾ ചെയ്തതിന് ലഭിച്ച കിക്കാണ് ബ്രസീൽ വലയിലാക്കിയത്. ഇതോടെ വ്യക്തമായ ലീഡോഡെ ബ്രസീൽ ജയമുറപ്പിച്ചു.















