ന്യൂഡൽഹി: തനിക്ക് വലുത് രാഷ്‌ട്രസേവനം തന്നെയെന്ന് വീണ്ടും ഉറക്കെ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി. തനിക്ക് സൈന്യത്തിന്റെ പരിശീലനത്തിൽ പങ്കെടുക്കാൻ പോകേണ്ടതിനാൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് കാട്ടി ധോണി ബിസിസിഐക്ക് കത്തയച്ചതായി റിപ്പോർട്ടുകൾ.
ധോണിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകകപ്പിന് ശേഷം ഭാര്യയും കുട്ടിയുമായി ലണ്ടനിലായിരുന്ന ധോണി കഴിഞ്ഞ ദിവസമാണ് തിരികെ എത്തിയത്. ഓഗസ്റ്റ് ആദ്യ ആഴ്ചയിലാണ് ഇന്ത്യയുടെ വിൻഡീസ് പര്യടനം ആരംഭിക്കുന്നത്. ടെസ്റ്റും ഏകദിനവും ട്വന്റി20യും അടങ്ങുന്ന പരമ്പര ഒരു മാസത്തിലധികം നീണ്ടതാണ്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനായ ധോണി ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ കൂടിയാണ്. 2011ൽ ആണ് ഇന്ത്യൻ സൈന്യം ധോണിക്ക് ലെഫ്റ്റനന്റ് കേണൽ പദവി നൽകിയത്. പാരാ റെജിമെന്റില്‍ പരിശീലനവും ധോണി നേടിയിരുന്നു.
ലോകകപ്പ് ക്രിക്കറ്റിനിടെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യൻ പാരാ സ്പെഷ്യൽ ഫോഴ്സിന്റെ ബലിദാൻ മുദ്രയുള്ള കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞായിരുന്നു ധോണി ഇറങ്ങിയത്. സൈനികരോടുള്ള ആദര സൂചകമായാണ് ധോണി കീപ്പിംഗ് ഗ്ലൗവിൽ ബലിദാൻ മുദ്രയണിഞ്ഞ് ഇറങ്ങിയത്.