ഒരു രാജാവിന്റെ കഥയാണിത്…
തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ പുന്നൈ നഗറിലെ ഒരു ദരിദ്രകുടുംബത്തിൽ നിന്നും ദക്ഷിണേന്ത്യൻ രുചി , ലോകത്തിന്റെ തീൻമേശയിൽ എത്തിച്ച…ദാരിദ്ര്യത്തിൽ തുടങ്ങി , മുപ്പതിനായിരം കോടി രൂപയുടെ ആസ്തിയുള്ള ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു ദോശരാജാവിന്റെ കഥ .
1947 ൽ തൂത്തുക്കുടിയിൽ ജനനം .
ഏഴാം ക്ലാസ് വിദ്യാഭ്യാസത്തോടെ പഠനം അവസാനിച്ചു . ഉപജീവനത്തിനായി… തൊഴിലന്വേഷിച്ച് മദിരാശിയിലേയ്‌ക്ക് …
തൊഴിലന്വേഷിച്ചുള്ള കുടിയേറ്റം , ഹോട്ടലുകളിൽ എച്ചിലെടുക്കുന്നതിലും അതേ ഹോട്ടലിൽ വെറും തറയിൽ അന്തിയുറങ്ങുന്നതിലുമെത്തിച്ചു .
അധികം വൈകാതെ , ഒരു നിയോഗമെന്നോണം…ആത്മവിശ്വാസം മാത്രം കൈമുതലാക്കി ആദ്യസംരംഭത്തിലേയ്‌ക്ക് ആ യുവാവ് വലതുകാൽ വെച്ചിറങ്ങി .
1979ൽ മദിരാശിയിൽ ഒരു പലചരക്കുകടയായിരുന്നു തുടക്കം . അടുത്തതായി…കച്ചവടത്തിന്റെ വിശാലമായ ലോകത്തേയ്‌ക്കുള്ള യാത്രയിൽ ‘കാമാച്ചി ഭവൻ’ എന്ന ഒരു ഹോട്ടൽ സ്വന്തമാക്കി . മദിരാശിയിൽ അന്നുള്ളതിൽ വളരെ ചെറിയൊരു ഭക്ഷണശാലയായിരുന്നു കാമാച്ചി .
1981ഡിസംബർ പതിന്നാലിന് മകൻ ശരവണന്റെ പേരുചേർത്ത് , ‘ശരവണ ഭവൻ’ എന്ന പേരിൽ ഹോട്ടൽ ആരംഭിച്ചു .
അഞ്ചു രൂപയിൽതാഴെ വിലയുള്ള 23 വിഭവങ്ങളുമായി ഒരു പുതിയ ഭക്ഷണസംസ്കാരം രാജഗോപാൽ എന്ന മുപ്പത്തിനാലുവയസ്സുകാരൻ അവിടെ ആരംഭിയ്‌ക്കുകയായിരുന്നു .
വളരെ ചെറിയരീതിയിൽ ആരംഭിച്ച ഭക്ഷണശാല ഒന്നാം വർഷത്തിലേയ്‌ക്ക് കടക്കുമ്പോൾ പോലീസിനെ തിരക്ക് നിയന്ത്രിക്കാൻ അതിനു മുൻപിൽ വിന്യസിയ്‌ക്കേണ്ട ഒരു അവസ്ഥയിലേയ്‌ക്ക് ‘ശരവണഭവൻ ‘ വളർന്നിരുന്നു .
സ്ഥാപനം ശാഖകളായി തമിഴ്നാടിന്റെ വിവിധ ജില്ലകളിലേയ്‌ക്ക് വളരാനാരംഭിച്ചു . സ്ഥാപകനായ രാജഗോപാൽ ഓരോ ദിവസവും അതിരാവിലെ അഞ്ചു മണിയ്‌ക്കെഴുന്നേറ്റ് ഒരുങ്ങി…നേരിട്ടെത്തി ദോശയുടെയും ചട്ണിയുടെയും രുചിയും ഗുണനിലവാരവും പരിശോധിയ്‌ക്കുക പതിവായിരുന്നു .
അതുകൊണ്ടൊക്കെത്തന്നെ , ഒരേ ക്വാളിറ്റി ശരവണഭവൻ എല്ലാ ഹോട്ടലുകളിലും ഒരേപോലെ നിലനിർത്തിയിരുന്നു .
തമിഴ്നാടിന് പുറത്ത് ദക്ഷിണേന്ത്യയിലെ ഓരോ സംസ്ഥാനത്തും…അതിനുശേഷം ഡൽഹിയിലടക്കം പല സംസ്ഥാനങ്ങളിലും ‘ശരവണഭവൻ ‘ ബ്രാഞ്ചുകൾ ആരംഭിച്ചു.
ഒരു വ്യക്തിയിൽ ആരംഭിയ്‌ക്കുന്ന പല സംരംഭങ്ങളും തലമുറകളിലൂടെ കടന്നുപോകുമ്പോൾ സംസ്ഥാനം വിട്ട് മറ്റിടങ്ങളിലേയ്‌ക്ക് വളരുന്നത് നാം കണ്ടിരിയ്‌ക്കും . എന്നാൽ ആരംഭിച്ച വ്യക്തിയിലൂടെത്തന്നെ…. അതേ കാലഘട്ടത്തിൽ , രാജ്യത്തിന്റെ അതിർത്തികൾ ഭേദിച്ച്…കടൽ കടന്ന് ആ സ്ഥാപനം ശാഖകളും ഉപശാഖകളുമായി വളർന്നത് നമുക്കിവിടെ കാണാൻ കഴിയുന്നു .
ഇന്ത്യക്ക് പുറമേ അമേരിക്കയിലും ലണ്ടനിലും ഫ്രാൻസിലും ചൈനയിലും ഓസ്ട്രേലിയയിലും ഗൾഫ് രാജ്യങ്ങളിലും മലേഷ്യയിലും ശരവണഭവൻ ഹോട്ടലുകൾ ആരംഭിച്ചു .
ദക്ഷിണേന്ത്യയുടെ സ്വത്തായിരുന്ന ദോശയും ഇഡ്ഡലിയും ഒരു ആഗോളബ്രാൻഡാക്കി മാറ്റാൻ രാജഗോപാൽ എന്ന തമിഴ്നാട്ടുകാരന് കഴിഞ്ഞു.
ചെറിയ മുതൽമുടക്കിൽ ആരംഭിച്ച ‘ശരവണഭവൻ ‘ എന്ന ഈ ബ്രാൻഡ് , നിലവിൽ 30,000 കോടിയിലധികം രൂപയുടെ ആസ്തിയുമായി കച്ചവടലോകത്ത് തലയുയർത്തി നിൽക്കുന്നു.
ഇത്രയൊക്കെ ആയപ്പോഴും മദിരാശിയിലെ K.Kനഗറിൽ കിട്ടുന്ന…ചൈനയിലെ ഷാങ്-ഹായ് ൽ കിട്ടുന്ന…മലേഷ്യയിലെ ക്വാലാലംപൂരിൽ കിട്ടുന്ന ശരവണഭവന്റെ ദോശയ്‌ക്കും ചട്ണിയ്‌ക്കും ഒരേ രുചിയും ഒരേ ഗുണനിലവാരവും ആയിരുന്നു . അതായിരുന്നു രാജഗോപാൽ എന്ന ‘ദോശ രാജാവ്’ ആ ആലങ്കാരിക പദവിയോട് കാണിച്ച നീതിയും അർപ്പണമനോഭാവവും.
വളർച്ചയുടെ പടവുകൾ പിന്നിടുമ്പോൾ രാജഗോപാൽ പിന്നിട്ട വഴികൾ മറന്നില്ല . സ്വന്തം നാട്ടുകാരായ ഒട്ടേറെപ്പേർക്ക് തൊഴിൽ നൽകാനും അങ്ങനെ കൂടെക്കൂടിയവരെ സ്വന്തം കുടുംബം പോലെ കാണാനും അദ്ദേഹത്തിന് കഴിഞ്ഞു . തന്റെ ആരാധനാമൂർത്തികൾക്ക് , അവരുടെ വാസസ്ഥലങ്ങൾക്ക് കഴിയാവുന്ന രീതിയിൽ സഹായം ചെയ്യാനും അദ്ദേഹം ശ്രദ്ധിച്ചു .
‘വെട്രി മേൽ ആസൈ വെയ്‌ത്ത് ‘ എന്ന പേരിൽ രാജഗോപാലിന്റെ ആത്മകഥയും പുറത്തിറങ്ങി . കയ്പുനിറഞ്ഞ ബാല്യത്തിൽ നിന്നും ആത്മവിശ്വാസം കൈമുതലാക്കി ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത ‘ഒരു ദോശരാജാവിന്റെ ‘ കഥയാണിത് .
വളർച്ചയുടെ പടവുകളിൽ അദ്ദേഹത്തോടൊപ്പമോ.. അദ്ദേഹത്തേക്കൾ വേഗമോ…വിശ്വാസവും അന്ധവിശ്വാസവും നടന്നുകയറിക്കൊണ്ടേയിരുന്നു .
‘മടിപ്പാക്കം രവി ‘ എന്നൊരു ജ്യോതിഷിയെ അദ്ദേഹം എന്തിനും ഏതിനും കൂടെനിർത്തി . ജ്യോതിഷിയുടെ വാക്കുകൾ വിജയത്തിലേയ്‌ക്ക് നയിയ്‌ക്കുന്നതോടൊപ്പം രാജഗോപാലനെ തന്റെ കുഴിതോണ്ടുന്നതിലേയ്‌ക്കും കൂട്ടിക്കൊണ്ടുപോയി.
ഇരുപത് വയസ്സുള്ള ഇളംപെണ്ണിനെ വിവാഹം കഴിച്ചാൽ , ജീവിതത്തിലും വ്യാപാരത്തിലും ‘വെച്ചടി വെച്ചടി’ കയറ്റമുണ്ടാവും എന്ന് ഈ ജ്യോതിഷി പ്രവചിച്ചു . ഇതുകേട്ട , 53 വയസ്സുകാരനായ രാജഗോപാൽ തന്റെ മൂന്നാം വിവാഹത്തിന് കരുക്കൾ നീക്കി.
അങ്ങനെ അവർ കണ്ടെത്തിയ പെൺകുട്ടി രാജഗോപാലിന്റെ സ്വന്തം സ്ഥാപനത്തിലെ മാനേജരായ രാമസ്വാമിയുടെ മകൾ ജീവജ്യോതിയായിരുന്നു.
ശരവണഭവനിലെത്തന്നെ ജീവനക്കാരനായിരുന്ന പ്രിൻസ് ശാന്തകുമാറുമായി പ്രണയത്തിലായിരുന്നു ജീവജ്യോതി . 1999ൽ ഇവർ വിവാഹിതരായി . ജീവജ്യോതി- പ്രിൻസ് ദമ്പതികളെ പണമായും സ്വർണമായും സഹായങ്ങൾ നൽകി കൂടെനിർത്താൻ രാജഗോപാൽ ശ്രദ്ധിച്ചു .
രണ്ടു ഭാര്യമാരുള്ള രാജഗോപാൽ , വിവാഹിതയായ ജീവജ്യോതിയെ പലപ്പോഴായി തന്റെ ജീവിതത്തിലേയ്‌ക്ക് ക്ഷണിച്ചു . ഓരോ തവണ ഇക്കാര്യം പറയുമ്പോഴും…ഓരോ തവണ ശ്രമങ്ങൾ നടത്തുമ്പോഴും ജീവജ്യോതി പ്രതിരോധിച്ചുകൊണ്ടേയിരുന്നു .
ജീവജ്യോതിയുമായുള്ള ദാമ്പത്യത്തിൽ നിന്നും പിൻവാങ്ങാൻ പ്രിൻസിന് നല്ലൊരു തുകയും രാജഗോപാൽ ഓഫർ ചെയ്തു . കാലചക്രം തിരിഞ്ഞുകൊണ്ടേയിരുന്നു . ഒരുനാൾ , ഒരു ഗുണ്ടാ സംഘത്തിന് നല്ലൊരു തുക ക്വട്ടേഷൻതുകയായി നൽകി രാജഗോപാൽ പ്രിൻസിനെ വധിയ്‌ക്കാൻ പദ്ധതിയിട്ടു .
രാജഗോപാലിന്റെ ഗുണ്ടാസംഘം പ്രിൻസിനെ തട്ടിക്കൊണ്ടുപോയെങ്കിലും ,കഥകൾ മനസ്സിലാക്കിയ…മനസ്സാക്ഷിക്കുത്തുള്ള… നല്ലവനായ ഗുണ്ടാത്തലവൻ പ്രിൻസിനെ വെറുതേവിട്ടു . പ്രിൻസിനെ കൊന്നുകളഞ്ഞെന്ന് അയാൾ രാജഗോപാലിനോട് കളവും പറഞ്ഞു .
കുറച്ചുദിവസങ്ങൾക്കുശേഷം രാജഗോപാൽ സത്യം മനസ്സിലാക്കി . അതോടെ രാജഗോപാൽ ജീവജ്യോതിയെ ബലമായി കടത്തിക്കൊണ്ടുപോയി ചില ആഭിചാരക്രിയകൾ നടത്തി . ഇത്രയുമായപ്പോഴേയ്‌ക്കും ദമ്പതികൾ ഗത്യന്തരമില്ലാതെ മദിരാശി ഉപേക്ഷിച്ച് മറ്റൊരിടത്തേയ്‌ക്ക് താമസം മാറി .
വിടാൻ ഭാവമില്ലാതിരുന്ന രാജഗോപാൽ തന്റെ സ്ഥാപനത്തിലെ മാനേജരെയും ഒരു ഡോക്ടറെയും കൂട്ടുപിടിച്ച് പ്രിൻസിന് മാരകമായ അസുഖമാണെന്നും അത് എയ്ഡ്സ് ആണെന്നും ജീവജ്യോതിയെ ധരിപ്പിയ്‌ക്കാൻ ശ്രമിച്ചു .
രാജഗോപാലിന്റെ ആ ശ്രമം പരാജയപ്പെടുകയാണുണ്ടായത് . കൺവെട്ടത്തു നിന്നും രക്ഷപ്പെട്ട ദമ്പതികളിൽ പ്രിൻസ് , വീണ്ടും തിരുച്ചെന്തൂരിൽ വെച്ച് രാജാഗോപാലിന്റെ ഗുണ്ടകളുടെ ആക്രമണത്തിനിരയായി . സാരമായി പരിക്കേറ്റ പ്രിൻസ് ഒളിച്ചോട്ടമവസാനിപ്പിച്ച് ജീവജ്യോതിയെയും കൂട്ടി 2001 ൽ രാജഗോപാലിനെതിരെ പോലീസിൽ പരാതി നൽകി .
പ്രകോപിതനായ രാജഗോപാൽ… ഡാനിയൽ, വിശ്വനാഥൻ, സക്കീർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഗുണ്ടകൾക്ക് നല്ലൊരു തുകയ്‌ക്ക് പ്രിൻസിനെ വധിയ്‌ക്കാൻ ക്വട്ടേഷൻ നൽകുകയും അവർ പ്രിൻസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും ചെയ്തു .
അന്വേഷണം ഊർജ്ജിതമായപ്പോൾ പ്രതികൾ ഓരോരുത്തരായി പിടിയിലായി . പ്രതികളുടെ മൊഴിപ്രകാരം പ്രിൻസിന്റെ ശവശരീരം കൊടൈക്കനാൽ വനമേഖലയിൽ നിന്നും കണ്ടെടുത്തു . അന്വേഷണത്തിന്റെ ഒരറ്റം രാജഗോപാലിൽ എത്തി നിന്നു . പ്രതി-സാക്ഷിമൊഴികളും തെളിവുകളും രാജഗോപാലിനെ കുരുക്കിലാക്കി.
വിചാരണയുടെ ഓരോഘട്ടത്തിലും രാജഗോപാലിന്റെ സ്വാധീനവും പണക്കൊഴുപ്പും ജീവജ്യോതിയെ ദുർബലയാക്കാൻ ശ്രമം നടത്തിക്കൊണ്ടേയിരുന്നു . എല്ലാത്തിനും കൂടെ നിൽക്കും എന്നു കരുതിയ സഹോദരന്മാർ പോലും രാജഗോപാലിന്റെ പണക്കൊഴുപ്പിനുമുന്നിൽ വഴുതിമാറി അയാളുടെ പക്ഷത്തേയ്‌ക്ക് കൂറുമാറി .
ഒരുഘട്ടത്തിൽ ജീവജ്യോതിയെ വിലയ്‌ക്കെടുക്കാൻ രാജഗോപാൽ ശ്രമം തുടങ്ങി . കേസിൽ നിന്നും പിൻമാറാൻ ഓഫർ ചെയ്ത തുക 6 ലക്ഷം രൂപയിൽ തുടങ്ങി അനേകലക്ഷങ്ങളിലേയ്‌ക്ക് ഓടിക്കയറി . ജീവജ്യോതി തരിമ്പും പുറകോട്ടു പോയില്ല.
ഒരുപാട് പ്രതിബന്ധങ്ങളെ തരണം ചെയ്ത് ജീവജ്യോതി മുന്നോട്ടുപോയത് ഒന്നും രണ്ടുമല്ല… നീണ്ട 18 വർഷങ്ങളായിരുന്നു .
2004ൽ വിചാരണക്കോടതി വിധിച്ച 10 വർഷം കഠിനതടവ് രാജഗോപാലിന്റെ അപ്പീലിൽ ഹൈക്കോടതിയിലെത്തി . ഹൈക്കോടതി വിധിച്ച ജീവപര്യന്തം ചോദ്യം ചെയ്തുകൊണ്ട് രാജഗോപാൽ സുപ്രീംകോടതിയിലെത്തി .
ഒരു ഘട്ടത്തിൽ ജയിലിലടയ്‌ക്കപ്പെട്ട രാജഗോപാൽ , കുടുംബാംഗങ്ങൾക്ക് തന്നെ വന്നുകാണാനും അവർ കൊണ്ടുവരുന്ന വീട്ടുഭക്ഷണം കഴിയ്‌ക്കാനും മാസം ഒരുലക്ഷം രൂപയാണ് കൈക്കൂലിയായി കൊടുത്തുകൊണ്ടിരുന്നത്.
നീതിയ്‌ക്കുവേണ്ടി ജീവജ്യോതി സുപ്രീംകോടതിയിലും പോരാട്ടം നടത്തി .
10 വർഷം കഴിഞ്ഞ് കേസ് പരിഗണിച്ച സുപ്രീംകോടതി രാജഗോപാലിനോട് കീഴടങ്ങാനാവശ്യപ്പെട്ടു.
ആരോഗ്യനില ചൂണ്ടിക്കാട്ടിയ രാജഗോപാൽ ഒരു മാസം സമയം നേടിയെടുത്തു . ആ കാലാവധിയ്‌ക്ക് ശേഷം വീണ്ടും സമയം കൂടുതൽ ആവശ്യപ്പെട്ട പ്രതിയുടെ ഹർജി സുപ്രീംകോടതി തള്ളി.
രാജഗോപാൽ പുഴൽ സെൻട്രൽ ജയിലിൽ അടയ്‌ക്കപ്പെട്ടു . ശാരീരികമായി അവശനായ അയാളെ മെഡിക്കൽ കോളേജിലേയ്‌ക്ക് മാറ്റി . ഹൃദ്രോഗബാധിതനായിത്തീർന്ന പ്രതിയ്‌ക്ക് ഇതിനകം ആശുപത്രിയിൽ രണ്ടു തവണ ഹൃദയാഘാതമുണ്ടായി .
മകന്റെ ഉത്തരവാദിത്തത്തിൽ ചെന്നൈ വടപളനി ‘വിജയ ‘ ആശുപത്രിയിൽ അത്യാസന്നനിലയിൽ പ്രവേശിപ്പിയ്‌ക്കപ്പെട്ട രാജഗോപാൽ ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ മരണമടഞ്ഞു .
ദക്ഷിണേന്ത്യയുടെ സ്വന്തം വിഭവമായിരുന്ന ദോശയുടെ രുചി , അമേരിക്കയിലും ലണ്ടനിലും ചൈനയിലും പ്രശസ്തമാക്കിയ തമിഴ്നാട്ടുകാരന്റെ സ്വന്തം ‘അണ്ണാച്ചി’യെ ന്യൂയോർക്ക് ടൈംസ് ആദരവോടെ വിശേഷിപ്പിച്ചത് ‘കിംഗ് ഓഫ് ദോശ’ എന്നാണ് .
തന്റെ മരണത്തിന്റെ പേരിൽപോലും സ്ഥാപനം അടച്ചിടുകയും അന്നം തേടി വരുന്നവർക്ക് അന്നം നിഷേധിയ്‌ക്കുന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യരുതെന്ന് രാജഗോപാൽ നേരത്തേത്തന്നെ പറഞ്ഞുറപ്പിച്ചിരുന്നു .
അതുകൊണ്ടുതന്നെ, രാജഗോപാൽ മരണപ്പെട്ട ഇന്നലെയും ശരവണഭവൻ ഹോട്ടലുകൾ തുറന്നുപ്രവർത്തിച്ചു…ഒരു സാധാരണദിവസം പോലെത്തന്നെ അവർ അന്നമൂട്ടി . ഒരേയൊരു മാറ്റം മാത്രം ഉണ്ടായി… ‘ശരവണഭവൻ ‘ അല്പം നേരത്തെ.. രാത്രി 8 മണിയോടുകൂടി ഇന്നലത്തെ കച്ചവടം അവസാനിപ്പിച്ചു .
പണമോ വിദ്യാഭ്യാസമോ കച്ചവടപാരമ്പര്യമോ കൈമുതലായില്ലാതിരുന്ന ഒരു സാധാരണക്കാരന് , എങ്ങനെ ഒരു നല്ല കച്ചവടക്കാരനാവാം എന്നും ഒരു സംരംഭകനാവാം എന്നും എങ്ങനെ ഒരു കോടീശ്വരനായി വളരാം എന്നും രാജഗോപാൽ ജീവിതം കൊണ്ട് രേഖപ്പെടുത്തി .
അതേസമയംതന്നെ…ഒരു കച്ചവടക്കാരനോ ഒരു സാധാരണ മനുഷ്യനോ ആവട്ടെ.. ഉന്നതിയിൽനിന്നും എങ്ങനെ ‘ഒരു മനുഷ്യൻ മോശക്കാരനാകുന്നു ‘ എന്നും…എങ്ങനെ ‘ഒരു മോശക്കാരനാവരുത് ‘ എന്നും ‘ശരവണഭവൻ രാജഗോപാലന്റെ ‘ ജീവിതം നമുക്ക് കാണിച്ചുതരുന്നു .
‘ശരവണഭവൻ’ ഇന്നും തലയുയർത്തി നിൽക്കുന്നു . അന്നം പുണ്യമാണ്… ഈശ്വരനാണ് . അതിനാൽത്തന്നെ ,നന്മയുടെ പാതയിൽ ഒരു അന്നദാതാവായി ശരവണഭവൻ എന്നും നിലനിൽക്കട്ടെ എന്നാശംസിയ്‌ക്കുന്നു.
നൻമകൊണ്ട് ജീവിതം കരുപ്പിടിപ്പിച്ച രാജഗോപാൽ ക്ഷണിച്ചുവരുത്തിയ തെറ്റുകളുടെ കൂമ്പാരത്തിൽ ഒടുങ്ങി .
സ്വന്തം റാണിയും സിംഹാസനവും രാജ്യവുമുൾപ്പെട്ട സാമ്രാജ്യമുണ്ടായിരുന്നിട്ടും, ധീരയായ ഒരു രാജകുമാരിയെ ആക്രമിച്ചു കീഴടക്കാൻ ശ്രമിച്ച്…അവളുടെ പോരാട്ടവീര്യം ഒന്നുകൊണ്ടു മാത്രം തോറ്റുപോയ… മരണത്തിനു കീഴടങ്ങിയ….രുചിപ്പെരുമകൊണ്ട്
പല ദേശങ്ങൾ കീഴടക്കി ഒരു ‘ദോശസാമ്രാജ്യം’ സൃഷ്ടിച്ച ഒരു ‘ദോശരാജാവിന്റെ കഥ’ ഇവിടെ പൂർണ്ണമാകുന്നു…!