കാലിഫോര്‍ണിയ: മനുഷ്യന്റെ ആരോഗ്യത്തിന് ആശങ്ക സൃഷ്ടിച്ച് ഫോണ്‍ റേഡിയേഷനുകള്‍. ഹാനികരമാം വിധം റേഡിയേഷന്‍ പുറത്തുവരുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ടെക്‌നോളജി ഭീമന്മാരായ ആപ്പിളിനും സാംസങ്ങിനുമെതിരെ കാലിഫോര്‍ണിയയിലെ കോടതി കേസ് ഫയല്‍ ചെയ്തു. ആപ്പിളിന്റെയും സാംസങ്ങിന്റെയും ഫോണുകളുടെ ഹാനികരമായ റേഡിയോ ഫ്രീക്വന്‍സി മനുഷ്യനു ഭീഷണിയാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ആപ്പിളിന്റെ ഐഫോണ്‍ 7, ഐഫോണ്‍ 8, ഐഫോണ്‍ X, സാംസെങ്ങിന്റെ ഗ്യാലക്‌സി എസ് 8, നോട്ട് 8 തുടങ്ങിയ ഫോണുകള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അമേരിക്കയുടെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ അനുവദിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ അളവിലാണ് ഇരുകമ്പനികളുടെ ഫോണുകളില്‍ നിന്നും റേഡിയേഷന്‍ പുറത്തുവരുന്നത്.
അതേസമയം, ആപ്പിള്‍ നല്‍കിയ റേഡിയേഷന്‍ ടെസ്റ്റ് റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ ടെസ്റ്റ് റിപ്പോര്‍ട്ട് ആപ്പിള്‍ തന്നെ തയ്യാറാക്കിയതാണെന്നും ശാസ്ത്രീയ അടിത്തറ ഇതിനില്ലായിരുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഐഫോണ്‍ 7 പുറത്തുവിടുന്ന റേഡിയേഷന്‍ അനുവദനീയമായതിന്റെ ഇരട്ടിയാണെന്ന് ഷിക്കാഗോ ട്രിബ്യൂണ്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.പല രാജ്യാന്തര ,ദേശീയ മാനദണ്ഡങ്ങളും നിര്‍ദ്ദേശിക്കുന്ന റേഡിയോ ഫ്രീക്വന്‍സിയേക്കാള്‍ താഴ്ന്ന അളവിലെ പ്രസരണം പോലും ജീവനു ഭീഷണി ഉയര്‍ത്തുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ലോകാരോഗ്യ സംഘടനകളടക്കം നിരവധി ഏജന്‍സികള്‍ ഫോണ്‍ റേഡിയേഷന്‍ ഹാനികരമല്ലെന്നാണ് വാദിക്കുന്നത്. മാത്രമല്ല, നിരന്തരം റേഡിയേഷനുമായി സമ്പര്‍ക്കത്തിലിരിക്കുമ്പോള്‍ അത് എപ്രകാരം മനുഷ്യനെ ബാധിക്കുമെന്നതിനെപ്പറ്റി വ്യക്തമായ മറുപടിയും ഇവര്‍ നല്‍കിയിരുന്നില്ല.
‘സാര്‍ (SAR) ‘മൂല്യം കുറഞ്ഞ ഫോണുകളില്‍ പോലും അപകടകരമാം വിധമാണ് റേഡിയേഷന്‍ കണ്ടെത്തിയിരിക്കുന്നത്. ആപ്പിള്‍ പുറത്തിറക്കിയ പഴയ വേര്‍ഷനുകളിലെല്ലാം സാര്‍ മൂല്യം വെളിപ്പെടുത്തിയിരുന്നു.എന്നാല്‍ ഐഫോണ്‍ 7 മുതല്‍ അതു ചെയ്യുന്നില്ലെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാണിച്ചു.
ടെക്‌നോളജി ഭീമന്മാര്‍ക്കെതിരെ വിവാദം പുകയുമ്പോഴും സാംസെങ്ങ് ഇതിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ മറ്റു ഫോണ്‍ കമ്പനികളുടെ ഫോണുകളും കൂടി പരിശോധനയ്‌ക്കു വിധേയമാക്കിയെങ്കില്‍ മാത്രമാണ് മറ്റു നിര്‍മ്മാതാക്കളുടെ ഫോണുകളും സുരക്ഷിതമാണോയെന്ന് തീര്‍പ്പാക്കാന്‍ സാധിക്കൂ.