ഒരു മനുഷ്യ ബോംബായി, തിരക്കുള്ള നഗരങ്ങളിലും, ആരാധനാലയങ്ങളിലും ചെന്ന് പൊട്ടിച്ചിതറി ജനങ്ങളെ കൊലപ്പെടുത്തുന്ന തീവ്രവാദികളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. നമ്മുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതും അത്തരം ഒരു അക്രമണത്തിലായിരുന്നു. സ്വയം ചാകുമെന്ന് ഉറപ്പുണ്ടെങ്കിലും എതിരാളികളെ ഉന്മൂലനം ചെയ്യാൻ സാധിക്കുമല്ലോ എന്ന ചിന്തയാണ് ഇത്തരക്കാരെ നയിക്കുന്നത്. ക്ഷണികമായ നേട്ടങ്ങൾക്ക് വേണ്ടിയുള്ള ശാശ്വതമായ നാശം.
ബംഗാളിലേയും, ത്രിപുരയിലേയും ജനങ്ങൾ, ഭരണത്തിൽ നിന്ന് ആട്ടിയോടിച്ചു വിട്ട കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (എം) ഇപ്പോൾ ഭാരത്തിന്റെ തെക്കേ അറ്റത്തേയ്‌ക്ക്, ഭാർഗവ ക്ഷേത്രത്തിലേയ്‌ക്ക് തടുത്ത് കൂട്ടപ്പെട്ട് കഴിഞ്ഞു. മാത്രമല്ല അവിടെ ഇത്തരം ഒരു മനുഷ്യ ബോംബായി പരിണമിച്ചുകൊണ്ടിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി. ആനുകാലിക വിഷയങ്ങളെ പഠന വിധേയമാക്കുമ്പോൾ ഈയൊരു കൺക്ലൂഷനിലേയ്‌ക്കാണ് അവ നമ്മെ നയിക്കുന്നത്. പാർട്ടി നശിച്ചാലും കുഴപ്പമില്ല, ഭരണം കിട്ടിയാൽ മതി എന്ന് ചിന്തിക്കുന്ന നേതൃത്വം, പാർട്ടിയുടെ മേൽ അവസാന ആണി അടിച്ചുകൊണ്ടിരിക്കുകയാണ്.
സംഘടിതരായ ന്യൂനപക്ഷ മതവിഭാഗത്തെ കൂടെ നിർത്തി, എല്ലാക്കാലവും ഭരണം കയ്യാളാമെന്ന കമ്മ്യൂണിസ്റ്റ് ധാരണ അവരുടെ തന്നെ നാശത്തിലേക്ക് വഴിയൊരുക്കും. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പിൽ ജനജാഗരണ സമിതിയുടെ റാലിയ്‌ക്ക് നേരെ നടന്ന പോപ്പുലർ ഫ്രണ്ട് ആക്രമണം. ഒരു ജനാധിപത്യ രാജ്യത്ത് സർക്കാർ അനുമതിയോടെ, നിയമവിധേയമായി പ്രവർത്തിക്കുന്ന ഏതൊരു സംഘടനയ്‌ക്കും, പോലീസിന്റെ മുൻകൂർ അനുമതി വാങ്ങി പ്രകടനമോ റാലിയോ നടത്താമെന്നിരിക്കെയാണ് ആലുവയിലും, ചന്ദനത്തോപ്പിലുമൊക്കെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രകടനങ്ങൾക്കെതിരെ ഒരുപറ്റം സാമൂഹ്യവിരുദ്ധർ കല്ലേറുകളും, പ്രകോപന മുദ്രാവാക്യങ്ങളുമായി തെരുവിൽ നേരിടാനിറങ്ങിയത്.
ആലുവയിൽ പോലീസ് നോക്കുകുത്തിയായി നിന്നെങ്കിലും, യാതൊരു തരത്തിലുമുള്ള പ്രകോപനങ്ങൾക്കും വഴങ്ങരുതെന്നും, പ്രകോപനങ്ങളിൽ അതിവൈകാരികത പ്രകടിപ്പിക്കരുതെന്നുമുള്ള സംഘ കാര്യകർത്താക്കളുടെ കല്ലേപ്പിളർക്കുന്ന നിർദ്ദേശം ഓരോ പ്രവർത്തകരും അക്ഷരം പ്രതി അനുസരിച്ചത് കലാപം സൃഷ്ടിക്കുക എന്ന ജിഹാദികളുടെ ലക്ഷ്യത്തിന് മാർഗ്ഗതടസ്സമായി നിന്നു. ബോലോ തക്ബീർ മുദ്രാവാക്യങ്ങളുമായി നിന്ന എസ്.ഡി.പി.ഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ജയ് ശ്രീറാം വിളിച്ചു ആർ.എസ്.എസ് പ്രവർത്തകർ ആക്രമിക്കുമെന്നും, അതിൽ നിന്ന് രാഷ്‌ട്രീയ ലാഭം കൊയ്യാമെന്നുമുള്ള ഇടതുപക്ഷ സ്വപ്നത്തിനേറ്റ കനത്ത അടി കൂടിയായി അത്.
എന്നാൽ ചന്ദനത്തോപ്പിൽ സ്ഥിതി കുറച്ചുകൂടി വഷളായിരുന്നു. ജനാധിപത്യപരമായി, ഭരണഘടനാവിധേയമായി പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി, രാഷ്‌ട്രപതി ഒപ്പിട്ട്, ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു നിയമമാക്കിയ പൗരത്വ ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് അമ്മമാരും, കുട്ടികളുമടക്കം ആയിരക്കണക്കിന് ദേശസ്നേഹികൾ അണിനിരന്ന ദേശരക്ഷാ റാലിയിലേയ്‌ക്ക് യാതൊരു പ്രകോപനവും കൂടാതെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രണമം അഴിച്ചുവിടുകയാണ് ഉണ്ടായത്. വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോട് കൂടി പ്രാദേശിക കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിന്റെ ഒത്താശയോടെ നടന്ന ആക്രമണത്തെ പക്ഷെ പോലീസ് നേരിട്ടു. അതിന്റെ വീഡിയോയും മറ്റും സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
ഈ ആക്രമണത്തിന്റെ പേരിൽ 4 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. അതിൽ മങ്ങാട് തറയിൽ തെക്കതിൽ ഷാജഹാന്റെ മകൻ മുഹമ്മദ് ഷാൻ സി.പി.എമ്മിന്റെ ഏരിയ കമ്മിറ്റി മെമ്പറാണെന്നുള്ള തരത്തിൽ പത്രമാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ഒരേ സമയം ഈ രണ്ട് പാർട്ടികളിലും പ്രവർത്തിയ്‌ക്കാൻ ഇവ രണ്ടും ഒരേ ആശയവുമായി പ്രവർത്തിക്കുന്ന സംഘടനകളാണോ..? മറുപടി പറയേണ്ടത് ഷണ്ഡത്വം ബാധിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്ത്വമാണ്.
കേരളത്തിലങ്ങോളമിങ്ങോളം മുകളിൽ സൂചിപ്പിച്ച ഷാനിനിനെ പോലെയുള്ള ഇസ്ലാമിക-മത-മൗലികവാദികൾ കമ്മ്യൂണിസ്റ്റുപാർട്ടിയുടെ അടി മുതൽ മുടി വരെ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് അവരുടെ പ്രവർത്തനരീതിയിൽ നിന്നും, പ്രചാരണശൈലിയിൽ നിന്നും വ്യക്തമാണ്. ഇത്തരം ആളുകൾക്ക് തങ്ങളുടെ വർഗ്ഗീയ മുഖം സമൂഹത്തിൽ നിന്നും ഒളിച്ചുപിടിയ്‌ക്കാനും, തരാതരം പോലെ വർഗ്ഗീയവിഷം കുത്തിവയ്‌ക്കാനുമുള്ള ഇടത്താവളങ്ങൾ മാത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. ന്യൂനപക്ഷവർഗ്ഗീയതയ്‌ക്കെതിരെയുള്ള പാർട്ടി നിലപാട്, പലപ്പോഴും നിശബ്ദമായി പോകുന്നത് ഇതുപോലെയുള്ള പ്രവർത്തകർ പാർട്ടിക്കെതിരാകും എന്ന ആശങ്കയിൽ നിന്നാണ്.
പ്രവർത്തകരെ നഷ്ടപ്പെടുത്താതിരിക്കുന്നത് പോലെത്തന്നെ പ്രധാനമാണ് അവരെ സക്രിയരായി നിലനിർത്തുക എന്നുള്ളതും. പാർട്ടിയിലെ ജിഹാദി ഗ്രൂപ്പുകളെ സക്രിയമാക്കി നിലനിർത്താൻ ഏറ്റവുമെളുപ്പം സംഘപരിവാറിനെതിരെയുള്ള പ്രചാരണങ്ങളാണ്. പൗരത്വ ഭേദഗതി വിഷയത്തിലടക്കം ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തുന്ന, അവരെ ആയുധമെടുക്കാൻ പ്രേരിപ്പിക്കുന്ന പ്രസ്താവനകളും, പ്രവർത്തികളുമാണ് ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. ആക്രമണോത്സുകത കൂടിയ പ്രവർത്തകരുള്ള പ്രദേശങ്ങളിൽ അവർ കണക്കുകൂട്ടുന്നത് പോലെ കലാപമഴിച്ചു വിടാൻ ഇത്തരം പ്രസ്താവനകൾ ധാരാളമാണ്.
ഉത്തരവാദിത്വമുള്ള ഒരു പൊതുപ്രവർത്തകൻ എന്ന നിലയ്‌ക്ക് ശബരിമലയിൽ യാതൊരു പ്രകോപനവും ഉണ്ടാകാൻ പാടില്ല എന്ന് പ്രവർത്തകർക്ക് പോലീസിന്റെ ഉച്ചഭാഷണിയിലൂടെ നിർദ്ദേശം കൊടുക്കുന്ന വത്സൻ തില്ലങ്കേരിയെ നാം കണ്ടതാണ്. പൗരത്വ ഭേദഗതി നിയമത്തിനനുകൂലമായി പെരുമ്പാവൂരിൽ സംസാരിക്കാൻ അദ്ദേഹത്തെ അനുവദിക്കില്ലെന്നും പറഞ്ഞു അപ്രഖ്യാപിത ഹർത്താൽ നടത്തിയിട്ടും, ഇത്തരം ഇടത്-ജിഹാദി ഫത്വകളെ അവരർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞു പെരുമ്പാവൂരിൽ അദ്ദേഹം സംസാരിച്ചത് കുറച്ചൊന്നുമല്ല കമ്മ്യൂണിസ്റ്റ് ജിഹാദി കേന്ദ്രങ്ങളെ വിറളിപിടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ നടമാടിയ സംഭവവികാസങ്ങൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. പൗരത്വ ഭേദഗതി നിയമത്തിനനുകൂലമായി വത്സൻ തില്ലങ്കേരി സംസാരിച്ചതിന് മണിക്കൂറുകൾക്കകം അദ്ദേഹം താമസിച്ചിരുന്ന കൊടുങ്ങല്ലൂരിലെ ഒരു പ്രവർത്തകന്റെ വീടും, അദ്ദേഹം സഞ്ചരിയ്‌ക്കാൻ ഉപയോഗിച്ച വാഹനവും ആക്രമിക്കപ്പെട്ടു. ഭരണഘടന സംരക്ഷിക്കാൻ, ജനാധിപത്യം സംരക്ഷിക്കാൻ എന്ന വ്യാജേന ഇവയേയെല്ലാം അട്ടിമറിച്ചുകൊണ്ടുള്ള ആക്രമണം..!
അർദ്ധ സത്യങ്ങളും, അസത്യങ്ങളും പ്രചരിപ്പിച്ചു കൊണ്ട് കത്വയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ പേരിലും സമാനമായ ആക്രമണങ്ങൾ നാം കണ്ടതാണ്. അന്ന് സി.പി.എം വാലിൽ കടിച്ചുവിട്ട കാളകളാണ് ഹിന്ദു കച്ചവടകേന്ദ്രങ്ങൾ അക്രമിച്ചതെങ്കിൽ ഇന്ന് സി.പി.എമ്മിനകത്തുള്ള മതഭീകരവാദികൾ പോപ്പുലർ ഫ്രണ്ടിനൊപ്പം ചേർന്ന് തിരിച്ചറിയാൻ സാധിക്കാത്തവണ്ണം കാളകളായ് പരിണമിച്ചിരിക്കുന്നു.
മഹാരാജാസ് കോളേജിൽ, അഭിമന്യു എന്ന എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്ന പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗമായ ക്യാംപസ് ഫ്രണ്ടിനോട് കേരളം ഭരിക്കുന്ന സർക്കാരും, പാർട്ടിയുമെടുത്ത നിലപാട് നാം കണ്ടതാണ്.
പോപ്പുലർ ഫ്രണ്ടിന് മുന്നിൽ നട്ടെല്ല് പണയം വെച്ച കമ്മ്യൂണിസ്റ്റ് പാർട്ടി “വർഗ്ഗീയത തുലയട്ടെ..!” എന്ന് ചുമരായ ചുമര് മുഴുക്കെ എഴുതി നടന്നു. അഭിമന്യു കൊല്ലപ്പെട്ടത് ഇസ്ലാമിക തീവ്രവാദികളുടെ കുത്തേറ്റിട്ടാണെങ്കിലും “ഇസ്ലാമിക വർഗ്ഗീയത തുലയട്ടെ..!” എന്നെഴുതാനുള്ള ധൈര്യം സി.പി.എമ്മിനുണ്ടായില്ല അഥവാ അവർക്കുള്ളിൽ വിദഗ്‌ദ്ധമായി നുഴഞ്ഞു കയറിയിരിക്കുന്നവർ അതിനനുവദിച്ചില്ല. ബക്കറ്റ് പിരിവ് നടത്താനുള്ള, കുറെ ചെറുപ്പക്കാരെ ആവേശം കൊള്ളിച്ചു പാർട്ടി അടിമകളാക്കി മാറ്റാനുള്ള കേവലമൊരു രക്തസാക്ഷി മാത്രമായി ഇന്നവർക്കഭിമന്യു.
ഇസ്ലാമിക വർഗ്ഗീയത തുലയട്ടെ എന്നെഴുതാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ധൈര്യമില്ലായ്മ ചർച്ച ചെയ്യുമ്പോൾ ചിന്തിക്കേണ്ട മറ്റൊരു വിഷയമാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന ജോസഫ് മാഷിന്റെ കൈപ്പത്തി ഇതേ ഇസ്ലാമിക തീവ്രവാദികൾ വെട്ടിമാറ്റിയ സംഭവം. പ്രവാചക നിന്ദയാരോപിച്ചു പോപ്പുലർ ഫ്രണ്ടുകാർ ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടിമാറ്റുമ്പോൾ, ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി ശക്തിയുക്തം വാദിക്കുന്ന ഇടതുപക്ഷം ഉറക്കം നടിക്കുകയായിരുന്നു. ഒരു നിലപാടെടുത്താൽ സ്വന്തം പാർട്ടി പ്രവർത്തകർ തന്നെ തങ്ങൾക്കെതിരാകുമെന്ന ഭയം ഇസ്ലാമിക ഇത്തിൾക്കണ്ണി പടർന്നുകയറിയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദൈന്യത വിളിച്ചോതുന്നുണ്ട്.
സീതാദേവിയെ നഗ്നയാക്കി വരച്ചതിന്റെ പേരിൽ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം നടക്കുമ്പോഴാണ് എം.എഫ്.ഹുസൈനെ ആവിഷ്കാര സ്വാതന്ത്ര്യമെന്ന് പറഞ്ഞു കേരളത്തിൽ വിളിച്ചുവരുത്തി അവാർഡ് നൽകിയത്. ആ ആവിഷ്കാര സ്വാതന്ത്ര്യം പക്ഷെ ജോസഫ് മാഷിന് ഇല്ലാതെ പോയി.
തീവ്രഇസ്ലാമിനെ ഇഷ്ടപ്പെടുന്ന ഇസ്ലാമിലെ വലിയൊരു വിഭാഗം പിന്തുണയ്‌ക്കുന്ന ആളാണ് അബ്ദുൾ നാസർ മദനി. മദനി വിഷയമാണ്, സി.പി.എമ്മിനെ ഇസ്ലാമിക അധിനിവേശം കീഴ്പ്പെടുത്തുന്നതിനു മുൻപും, പിൻപും എന്നടയാളപ്പെടുത്താൻ ഏറ്റവുമുചിതം. “മതഭീകരതയുടെ കോർഡിനേറ്റർ” എന്ന തലക്കെട്ടോടെ പാർട്ടി പത്രത്തിൽ ലേഖനമെഴുതിയ രണ്ടായിരത്തി രണ്ടിലെ സ്വതന്ത്ര കാലഘട്ടത്തിൽ നിന്ന് രണ്ടായിരത്തി ഒൻപത്തിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ അടുത്ത് നിലയുറപ്പിച്ച സഖാവ് മദനിയായി അബ്ദുൾ നാസർ മദനിയെ മാറ്റിയെടുത്തത് പാർട്ടിക്കുള്ളിൽ നുഴഞ്ഞു കയറിയ ഇതേ മത-മൗലിക-മൗദൂദികളുടെ കൂട്ടായ പരിശ്രമമായിരുന്നു. നിലപാടുകളിൽ വെള്ളം ചേർക്കാൻ മടിയില്ലാത്ത കമ്മ്യൂണിസ്റ്റ് നയം കൂടിയായപ്പോൾ മദനിയ്‌ക്ക് പിണറായിയുടെ അടുത്തേയ്‌ക്കുള്ള വഴി എളുപ്പമായി.
ഇനി നമുക്ക് ആദ്യം സൂചിപ്പിച്ച ‘പാർട്ടി എങ്ങനെ ഒരു സൂയിസൈഡ് ബോംബറായി മാറുന്നു’ എന്നതിലേക്ക് വരാം. താത്കാലിക ലാഭത്തിന് വേണ്ടി, ഭരണത്തിന് വേണ്ടി, ഇസ്ലാമിക മത മൗദൂദിവാദികളോട് കൈകോർക്കുന്നതിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വത്വം നഷ്ടപ്പെടുകയും, ഇസ്ലാമിക സ്വത്വ ബോധത്തിലേയ്‌ക്ക് പാർട്ടി നയിക്കപ്പെടുകയുമാണ് ഉണ്ടാവുന്നത്. കെ.ഇ.എൻ കുഞ്ഞഹമ്മദിനെ പോലെയുള്ളവർ ഈ സ്വത്വ ബോധത്തിലേക്കുള്ള കമ്മ്യൂണിസ്റ്റ് പരകായപ്രവേശത്തിന്റെ വേഗത വർദ്ധിപ്പിക്കുന്ന രാസത്വരകം കണക്കെ പ്രവർത്തിക്കുന്നു. അവസാനം, കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന പേര് അവിടെ നിലനിൽക്കുമെങ്കിലും, യഥാർത്ഥത്തിൽ പാർട്ടി മരണപ്പെട്ടിട്ടുണ്ടാകും.
ഒരു വൃക്ഷത്തിൽ ഇത്തിൾക്കണ്ണി എപ്രകാരമാണോ ആ വൃക്ഷത്തിൽ നിന്ന് ജലവും, ധാതുലവണങ്ങളും വലിച്ചെടുത്ത് വളരുന്നത്, അപ്രകാരം കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഇത്തിൾക്കണ്ണിയായി ഇസ്ലാമിക-മത-മൗലിക-മൗദൂദി വാദികൾ വളർന്നുകൊണ്ടിരിക്കുകയാണ്.
“തേന്മാവിലിത്തിളൊരു തെല്ലു പടർന്നുപോയാൽ,
തേന്മാവുവിട്ടൊടുവിലിത്തിൾ
തനിച്ചു നിൽക്കും”
എന്ന് മലയാളത്തിന്റെ ഉജ്വല ശബ്ദാഢ്യനായ മഹാകവി ഉള്ളൂർ.എസ്.പരമേശ്വരയ്യർ പാടിയതുപോലെ, ഭാവിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാകില്ല, അവരെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന പോപ്പുലർ ഫ്രണ്ട് പോലെയുള്ള, ജമാ അത്തെ ഇസ്ലാമി പോലെയുള്ള, മതമൗലിക സംഘടനകൾ മാത്രമാവും ബാക്കിയുണ്ടാവുക.
അപ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന സംശയമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഭൂരിപക്ഷ മതവിഭാഗത്തിൽ പെടുന്ന പ്രവർത്തകർ എവിടെ പോകും എന്നുള്ള ചോദ്യം. തങ്ങളെ ഇത്രയുംനാൾ രണ്ടാം തരം ആളുകളായാണ് പാർട്ടി പരിഗണിച്ചിരുന്നത് എന്ന് തിരിച്ചറിയുന്ന അവരിൽ വലിയൊരു ശതമാനം ആളുകൾ ബി.ജെ.പി പക്ഷത്തേയ്‌ക്ക് പ്രവർത്തനം മാറ്റിയിട്ടുണ്ടാകും. ഇത്രയും നാൾ അനുഭവിച്ച ന്യൂനപക്ഷ വർഗ്ഗീയത അവനെ വളരെ എളുപ്പത്തിൽ മാറ്റി ചിന്തിപ്പിക്കും. ശേഷിക്കുന്നവർ പാർട്ടി അടിമകളായി ജീവിച്ചു മരിയ്‌ക്കാനാണ് തങ്ങളുടെ വിധി എന്ന് സ്വയം സമാധാനിച്ചു പാർട്ടിയിൽ തന്നെ തുടരും..
അതോടെ മാർക്സിൽ നിന്നും മൗദൂദിയിലേയ്‌ക്കുള്ള പരിണാമം പൂർത്തിയാകും.
വാൽകഷ്ണം : മഹല്ല് കമ്മറ്റിയിൽ എസ്.ഡി.പി.ഐ പ്രവർത്തകർ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കഴിഞ്ഞയാഴ്ചയാണ്. മഹല്ല് കമ്മറ്റിയിലെ നുഴഞ്ഞുകയറ്റം പോലും കൃത്യമായി മനസ്സിലാക്കിയ മുഖ്യമന്ത്രി സ്വന്തം പാർട്ടിയിൽ മത-മൗലിക-മൗദൂദി വാദികൾ നുഴഞ്ഞു കയറിയ കാര്യവും കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. പാർട്ടി സ്വയം ഒരു സൂയിസൈഡ് ബോംബാറായി മാറുന്നു എന്ന ലേഖകന്റെ വാദങ്ങളെ സാധൂകരിക്കുന്ന പ്രസ്താവനയാണ് ഏതായാലും മുഖ്യമന്ത്രി നടത്തിയിട്ടുള്ളത്