കൊച്ചി: മുൻനിര ടെക്നോളജി കമ്പനിയായ മൈക്രോസോഫ്റ്റ് ഇന്ത്യക്കായി പുതിയ സവിശേഷതകളോട് കൂടിയ മൈക്രോസോഫ്റ്റ് ‘ബിങ് കോവിഡ് 19 ട്രാക്കർ’ അവതരിപ്പിച്ചു. മലയാളം ഉൾപ്പെടെ ഒൻപത് ഇന്ത്യൻ ഭാഷകളിൽ ലഭ്യമാകുന്ന ഈ സേവനം കൊറോണ മഹാമാരിയെ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സഹായിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉപയോഗിച്ചുള്ള അപ്പോളോ ഹോസ്പിറ്റൽസ് ബോട്ട് രോഗ ലക്ഷണങ്ങളെക്കുറിച്ചും അപകടസാധ്യതയെക്കുറിച്ചും സ്വയം വിലയിരുത്താൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നു. ലോകാരോഗ്യസംഘടനയിൽ നിന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നുമുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് വികസിപ്പിച്ചെടുത്തത്. ടെലിമെഡിസിൻ സപ്പോർട്ട് ഹബ്, അപ്പോളോ ഹോസ്പിറ്റലുകൾ, പ്രാക്റ്റോ, വൺ എംജി, എംഫൈൻ എന്നിവരുമായി ഓൺലൈൻ കൺസൾട്ടേഷനായി ടെലിമെഡിസിൻ സൗകര്യവും ഇത് ലഭ്യമാക്കും.
വാർത്തകളുടെയും സർക്കാർ ഔദ്യോഗിക വിവരങ്ങളും ബിംഗ് കോവിഡ് -19 ട്രാക്കർ വിരൽത്തുമ്പിലെത്തിക്കുന്നു. ലോകമെമ്പാടും ഇന്ത്യയിലും കൊറോണ വൈറസ് അണുബാധകൾ ട്രാക്കുചെയ്യുന്നതിന് ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം സംസ്ഥാനങ്ങളിലും ജില്ലകളിലും പ്രാദേശിക സ്ഥലങ്ങളിലും അണുബാധ, രോഗം ഭേദമായവർ, മരണങ്ങൾ എന്നിവ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ നേടാനാകും. കൂടാതെ പ്രിയപ്പെട്ടവർ വസിക്കുന്ന പ്രദേശങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ വേഗത്തിൽ കാണുന്നതിന് ആ സ്ഥലങ്ങൾ സേവ് ചെയ്ത് വെക്കാനുമാകും
ഹെൽപ്പ്ലൈൻ നമ്പറുകളെയും ടെസ്റ്റിംഗ് സെന്ററുകളെയും കുറിച്ചുള്ള ആധികാരിക വിവരങ്ങളും അതുപോലെ കേന്ദ്ര സർക്കാർ, ഐസിഎംആർ, ഡബ്ല്യുഎച്ച്ഒ എന്നിവയുൾപ്പെടെ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള മാർഗനിർദേശങ്ങളും ഉപദേശങ്ങളും ട്രാക്കർ നൽകുന്നു. കൂടാതെ അന്താരാഷ്‌ട്ര, ദേശീയ, പ്രാദേശിക മാദ്ധ്യമങ്ങളുടെ ഏറ്റവും പുതിയ വാർത്തകളും ഇതിലൂടെ ലഭ്യമാകും.